സമൂഹമാധ്യമം വഴി പരിചയം: സ്കൂൾ വിദ്യാർഥിനികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; 2 പേർ അറസ്റ്റിൽ

News Desk
1 Min Read

മൂന്നാർ: സ്കൂൾ വിദ്യാർഥിനികളെ ലോഡ്ജിൽ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ കൗമാരക്കാരൻ ഉൾപ്പെടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടൈക്കനാൽ മുനിയിക്കൽ സ്വദേശി സുരേഷ് ബാലാജി (22), ഇയാളുടെ സുഹൃത്തായ 17 വയസ്സുകാരൻ എന്നിവരെയാണു കൊടൈക്കനാലിൽനിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.

സമൂഹമാധ്യമത്തിലൂടെ സുരേഷ് ഒരു പെൺകുട്ടിയുമായി പരിചയത്തിലായി. തിങ്കളാഴ്ച മൂന്നാറിൽ വച്ച് നേരിട്ടു കാണാമെന്ന് കുട്ടിയെ ഇയാൾ അറിയിച്ചു. തുടർന്ന് യുവാക്കൾ ഇക്കാ നഗറിലുള്ള ലോഡ്ജിൽ മുറിയെടുത്തു. വിദ്യാർഥിനികൾ വീട്ടിൽനിന്നു ബസ് കയറാൻ പോകുന്നതിനിടെ ലോഡ്ജിൽ കൊണ്ടുപോയ ശേഷം 2 ദിവസം തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വച്ച് യൂണിഫോം മാറ്റി മറ്റു വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷമാണ് ലോഡ്ജിൽ എത്തിച്ചത്. രണ്ടുദിവസം കഴിഞ്ഞ് ബുധനാഴ്ച രാവിലെ സ്കൂളിലെത്തിയ വിദ്യാർഥിനികളെ അധ്യാപകർ ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തായത്. 

അധ്യാപകർ നൽകിയ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ കൊടൈക്കനാലിൽനിന്ന് അറസ്റ്റ് ചെയ്തത്. കൗമാരക്കാരനെ തൊടുപുഴയിലുള്ള ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. സുരേഷിനെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നാർ എസ്എച്ച്ഒ ജെ.ബിനോദ് കുമാർ, എസ്ഐ കെ.പി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article