റാഗിംങ് പരാതി നൽകി ജൂനിയർ വിദ്യാർഥികൾ; ബാറ്റും വടിയും കൊണ്ട് മർദിച്ചു സീനിയേഴ്സ്

News Desk
1 Min Read

ഭുവനേശ്വർ: ഒഡിഷയിലെ റായഗഡ ജില്ലയിലെ എസ്എസ്ഡി ഹൈസ്കൂൾ ഹോസ്റ്റലിൽ റാഗിംഗിനും പീഡനത്തിനുമെതിരെ പരാതി നൽകിയതിനെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികളായ 20 ലധികം പേരെ പത്താം ക്ലാസ് സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചതായി ആരോപണം.

പ്രാഥമിക വിവരങ്ങൾ പ്രകാരം, പത്താം ക്ലാസിലെ ഒരു വിദ്യാർഥിയുടെ നേതൃത്വത്തിൽ മറ്റ് ചില സീനിയർ വിദ്യാർഥികൾ 20-ഓളം ഒമ്പതാം ക്ലാസ് വിദ്യാർഥികളെ ഒരു മുറിയിലേക്ക് വിളിച്ചുവരുത്തി ക്രിക്കറ്റ് ബാറ്റുകളും വടികളും ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികളിൽ നിന്ന് തുടർച്ചയായി റാഗിംഗും പീഡനവും നേരിടുന്നതായി ജൂനിയർ വിദ്യാർഥികൾ ഹെഡ്മാസ്റ്ററോട് പരാതി നൽകിയതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.

ആക്രമണത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. തുടർന്ന് ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് രക്ഷിതാക്കളെയും അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിക്കുകയും റാഗിംഗ് പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് സ്കൂൾ ഹെഡ്മാസ്റ്റർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം അറിഞ്ഞതെന്ന് ഹെഡ്മാസ്റ്റർ പ്രതാപ് ചന്ദ്ര സൗന്ത പറഞ്ഞു. “പത്താം ക്ലാസിലെ ചില വിദ്യാർഥികൾ ഒമ്പതാം ക്ലാസിലെ നിരവധി വിദ്യാർഥികളെ മർദിച്ചു. സംഭവം രാത്രി വൈകിയാണ് നടന്നത്. അതിനാൽ ഉടൻ വിവരം ലഭിച്ചില്ല. പരിക്കേറ്റ വിദ്യാർഥികളുടെ രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.

പരിക്കേറ്റ വിദ്യാർഥികളിൽ ഒരാളായ ശുഭം നായിക്, ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികളുടെ പീഡനം ഏറെ നാളായി തുടരുകയാണെന്ന് ആരോപിച്ചു. “സീനിയർ വിദ്യാർഥികൾ സ്ഥിരമായി വടികൾ ഉപയോഗിച്ച് ഞങ്ങളെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. അധ്യാപകരോട് പലതവണ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഹോസ്റ്റൽ പരിസരത്ത് ഏറെ നാളായി ഞങ്ങൾ ആക്രമണത്തിനിരയാകുകയാണ്,” ശുഭം നായിക് പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article