പാർക്കിങ്ങിനെച്ചൊല്ലി തർക്കം: തലയ്ക്കു വെട്ടേറ്റയാൾ മരിച്ചു

News Desk
1 Min Read

പരവൂർ: വാഹനം പാർക്ക് ചെയ്തതു സംബന്ധിച്ച തർക്കത്തിൽ തലയ്ക്കു വെട്ടേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പരവൂർ കോട്ടപ്പുറം ഉഷസിൽ വാടകയ്ക്കു താമസിച്ചിരുന്ന ബാലചന്ദ്രൻ ഉണ്ണിത്താൻ (62) ആണ് മരിച്ചത്. പ്രതി പരവൂർ കോട്ടപ്പുറം പുതിയിടത്ത് തെക്കേവീട്ടിൽ തൊടിയിൽ ഉല്ലാസ് മോഹൻ (സായിപ്പ്–40) റിമാൻഡിലാണ്.

കഴിഞ്ഞ ജൂലൈ ആറിനാണ് സംഭവം. പരവൂർ കോങ്ങാൽ തകലോട്ട് ബാലചന്ദ്രൻ ഉണ്ണിത്താൻ വാടകയ്ക്കു താമസിക്കുന്ന കോട്ടപ്പുറത്തെ വീടിനു മുന്നിൽ ഓട്ടോ പാർക്ക് ചെയ്തത് പ്രതിയായ ഉല്ലാസ് ചോദ്യം ചെയ്യുകയും വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. തുടർന്ന് കയ്യിൽ കരുതിയിരുന്ന വലിയ കത്തി ഉപയോഗിച്ച് ഉല്ലാസ് ബാലചന്ദ്രന്റെ തലയ്ക്കു വെട്ടിയതായി പൊലീസ് പറയുന്നു. തടസ്സം പിടിക്കാനെത്തിയ ബാലചന്ദ്രന്റെ മകനും സുഹൃത്തിനും വെട്ടേറ്റിരുന്നു.

ഗുരുതരമായി പരുക്കേറ്റ ബാലചന്ദ്രൻ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണു മരിച്ചത്. ശ്രീകലയാണ് ബാലചന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ. മക്കൾ: ഭരത്, ഭാവന. സംസ്കാരം ഇന്നു വൈകിട്ട് മകളുടെ വസതിയിൽ. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article