ദുബായ്: യുഎഇയിൽ സ്വർണവിലയിൽ വൻ ഇടിവ്. തുടർച്ചയായ മൂന്നാം ആഴ്ചയും വില താഴേക്കു പോയതോടെ ദുബായിലും മറ്റ് എമിറേറ്റുകളിലുമുള്ള സന്ദർശകർക്കും താമസക്കാർക്കും ആഭരണങ്ങൾ വാങ്ങാൻ മികച്ച അവസരമൊരുങ്ങി.
വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി. വ്യാഴാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോൾ ഗ്രാമിന് 509.25 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണം, വെള്ളിയാഴ്ച രാവിലെ 12.5 ദിർഹം കുറഞ്ഞ് 496.75 ദിർഹത്തിലാണ് വ്യാപാരം തുടരുന്നത്.
∙മറ്റ് മാറ്റങ്ങൾ ഇങ്ങനെ (ഗ്രാമിന്):
22 കാരറ്റ്: 11.5 ദിർഹം കുറഞ്ഞ് 460.0 ദിർഹം
21 കാരറ്റ്: 441.25 ദിർഹം
18 കാരറ്റ്: 378.0 ദിർഹം
രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 2.4 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,123 ഡോളറിലെത്തി. വെള്ളി വിലയിലും നാല് ശതമാനത്തിലധികം ഇടിവുണ്ടായി (ഔൺസിന് 63.63 ഡോളർ). യുഎസ് ഫെഡറൽ റിസർവിന്റെ കടുത്ത സാമ്പത്തിക നയങ്ങളും ഡോളർ കരുത്താർജ്ജിച്ചതുമാണ് സ്വർണവില ഇടിയാൻ പ്രധാന കാരണം.
കൂടാതെ, യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞതും പണപ്പെരുപ്പ ആശങ്കകൾ ഒഴിഞ്ഞതും സ്വർണത്തിന്മേലുള്ള നിക്ഷേപകരുടെ താൽപര്യം കുറച്ചതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു. വരും ദിവസങ്ങളിലെ യുഎസ് സാമ്പത്തിക വിവരങ്ങളുടെ അടിസ്ഥാനത്തിലാകും വിപണിയുടെ അടുത്ത ചലനങ്ങളെന്നും വിലയിരുത്തലുകളുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
