തിരുവനന്തപുരം: ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ ലഹരി പരിശോധയില്‍ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
തൂഫാന്റെ ഭാഗമായി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഓണക്കാലത്ത് ശക്തമായ പരിശോധന ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
എസ്‌ഐമാര്‍ക്ക് ചുമതല നല്‍കുന്ന നടപടികള്‍ രണ്ടുദിവസത്തിനകം പൂര്‍ത്തിയാകും. എസ് എച്ച് ഒ മാരുടെ മാറ്റത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലര്‍ക്കെതിരെ ശവമഞ്ചം ഒരുക്കിയ നടപടിയിലും മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. കാലടി സര്‍വകലാശാലയില്‍ നടന്നത് പ്രാകൃത നടപടിയാണ്. തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ഗസ്റ്റ് അധ്യാപക നിയമനം ഉടനടി നടത്തുക, വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം പൂര്‍ത്തിയാക്കുക തുടങ്ങി 18 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ എസ്എഫ്‌ഐ സമരം നടത്തിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
