തളിപ്പറമ്പ് (കണ്ണൂർ): വിദ്യാർഥിയെ വീട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിലെ പ്രതികൾ ഒളിവിൽ. സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം വർഷ ബി കോം വിദ്യാർഥിയായ കണ്ണൂർ കാട്ടാമ്പളി സ്വദേശിക്കാണ് മർദനമേറ്റത്. കോളജിലെ രണ്ടാം വർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ ഫഹീസ് ഉമ്മർ, ബാസിൽ എന്നിവരുടെ പേരിലാണ് കേസെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മർദനമുണ്ടായത്. ഫഹീസ് ഉമ്മർ മർദനത്തിനിരയായ വിദ്യാർഥിയെ ഫോണിൽ വിളിച്ച് കോളജിന് അടുത്തുള്ള ഫുട്ബോൾ ടർഫിനു സമീപത്തേക്ക് വരാൻ പറഞ്ഞു. ഇവിടെ എത്തിയപ്പോൾ ബൈക്കിൽ കയറ്റി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി വാതിലും ജനലും അടച്ചശേഷം ഫഹീസ് ഉമ്മറും ബാസിലും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. ബെൽറ്റ്, ടെലിഫോൺ ചാർജർ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു മർദനം. കാൽമുട്ടുകൾക്കടിയിൽ തല വച്ചും മർദിച്ചു. ഇതിനിടെ ഡാൻസ് കളിക്കാനും നിർബന്ധിച്ചു.
ഭയന്ന വിദ്യാർഥി മർദനമേറ്റ കാര്യം വീട്ടിൽ പറഞ്ഞില്ല. എന്നാൽ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടതോടെ വീട്ടുകാർ കാര്യം തിരക്കുകയായിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെയാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കോളജിലേക്ക് വാഹനം കൊണ്ടുവന്നുവെന്ന് പറഞ്ഞായിരുന്നു മർദനമെന്നും പരാതിയിൽ പറയുന്നു.
റാഗിങ്ങിനെത്തുടർന്ന് സസ്പെൻഷനിലായിരുന്ന വിദ്യാർഥികൾ കോടതി ഉത്തരവുമായാണ് പരീക്ഷ എഴുതാനെത്തിയത്. ഇവരാണ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. കഴിഞ്ഞ ജൂൺ 19ന് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ റാഗിങ്ങിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായ രണ്ടാം വർഷ വിദ്യാർഥികൾ കോളജിനു സമീപത്തുവച്ച് ഏറ്റുമുട്ടിയിരുന്നു. റാഗിങ്ങിനെ എതിർക്കുന്ന 4 വിദ്യാർഥികൾക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തു.





