അമിതസുരക്ഷയുമായി പോലീസ്; സംഘത്തിൽ 92 ഉദ്യോഗസ്ഥർ; ‘വെട്ടി’ മുഖ്യമന്ത്രി

News Desk
1 Min Read

തിരുവനന്തപുരം: താൻ യാത്ര ചെയ്യുമ്പോൾ പരമാവധി കുറച്ചു പൊലീസുകാരെ മാത്രമേ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കാവൂ എന്ന മുഖ്യമന്ത്രിയുടെ നിർദേശം നിലനിൽക്കെ, ശാന്തിഗിരിയിലേക്കുള്ള അദ്ദേഹത്തിന്റെ ഇന്നലത്തെ യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫിസ്, അമിത സുരക്ഷ ആവശ്യമില്ലെന്നു നിർദേശിച്ചതിനു പിന്നാലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു.

വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധം മുഖ്യമന്ത്രിക്കു നേരെ ഉയരാൻ സാധ്യതയുണ്ടെന്നു കാട്ടിയാണ് അദ്ദേഹം പോകുന്ന വഴിയിലുടനീളം പൊലീസിനെ നിയോഗിച്ച് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കിയത്. 22 എസ്ഐമാർ, 3 ഡിവൈഎസ്പിമാർ, മഫ്തിയിൽ അൻപതോളം പേർ തുടങ്ങിയവരുൾപ്പെട്ടതായിരുന്നു സംഘം.

നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല പൊലീസ് സബ് ഡിവിഷനുകളിലുള്ള ഉദ്യോഗസ്ഥരെയാണു സുരക്ഷാഡ്യൂട്ടിക്കു നിയോഗിച്ചത്. വിവരം ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. പരിപാടി നടക്കുന്ന നെടുമങ്ങാട് സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെ മാത്രം ഡ്യൂട്ടിക്കു നിയോഗിച്ച് പിന്നാലെ പരിഷ്കരിച്ച ഉത്തരവിറങ്ങി.

യാത്രകളിൽ മുന്നിലുള്ള പൈലറ്റ് വാഹനം മാത്രം മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശമെങ്കിലും സുരക്ഷാകാരണങ്ങളാൽ എസ്കോർട്ട് വാഹനം കൂടി പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article