മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 4,800 ഓളം ജീവനക്കാരെ ഒഴിവാക്കുന്നു

News Desk
1 Min Read

ന്യൂഡല്‍ഹി: ആഗോള ടെക് കമ്പനിയായ മൈക്രസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനായി വന്‍തോതില്‍ പണം ചെലവഴിക്കുന്നതിന്റെയും, ബിസിനസ്സ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി മൈക്രോസോഫ്റ്റ് തങ്ങളുടെ ജീവനക്കാരുടെ 2.1 ശതമാനം, അതായത് ഏകദേശം 4,800 ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു.

പ്രമുഖ ടെക് കമ്പനികളില്‍ തുടരുന്ന പിരിച്ചുവിടല്‍ പരമ്പരയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ആമസോണും മെറ്റാ പ്ലാറ്റ്ഫോംസും ഈ വര്‍ഷം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

കമ്പനിയുടെ ഓഹരികള്‍ നേരിട്ട വന്‍ ഇടിവിന് പിന്നാലെ തിങ്കളാഴ്ചയാണ് മൈക്രോസോഫ്റ്റ് ജീവനക്കാരുടെ വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിച്ചത്. 2026-ലെ ആദ്യ ആറ് മാസങ്ങളില്‍ മൈക്രോസോഫ്റ്റ് ഓഹരികള്‍ ഏകദേശം 23 ശതമാനത്തോളം ഇടിഞ്ഞു. 2022-ന് ശേഷമുള്ള ഏറ്റവും മോശം ആദ്യ പകുതിയാണിത്.

ഈ വര്‍ഷം ആദ്യം, മൈക്രോസോഫ്റ്റ് തങ്ങളുടെ യു എസിലെ ഏകദേശം 9,000 ജീവനക്കാര്‍ക്ക് സ്വമേധയാ വിരമിക്കല്‍വാഗ്ദാനം ചെയ്തിരുന്നു. പുതിയ വര്‍ഷത്തേക്കുള്ള ചെലവ് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി, ജൂണില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ മൈക്രോസോഫ്റ്റ് പലപ്പോഴും ജീവനക്കാരുടെ എണ്ണം കുറയ്ക്കാറുണ്ട്.

വര്‍ധിച്ചുവരുന്ന എ ഐ ആവശ്യകത മൈക്രോസോഫ്റ്റിന്റെ അസൂര്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് ബിസിനസ്സിന്റെ വളര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ വരെ ഓപ്പണ്‍എഐയുടെ മോഡലുകളുടെ എക്‌സ്‌ക്ലൂസീവ് സെല്ലര്‍ അസൂര്‍ ആയിരുന്നു. എന്നാല്‍ ഈ സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഭീമമായ ചെലവ് കമ്പനിയുടെ പണമൊഴുക്കിനെ ബാധിക്കുന്നുണ്ട്.

സാധാരണ ബിസിനസ്സ് ജോലികള്‍ കൂടുതല്‍ എളുപ്പത്തില്‍ ഓട്ടോമേറ്റ് ചെയ്യാന്‍ കഴിയുന്ന എ ഐ ടൂളുകളുടെ വരവ് കമ്പനിയുടെ ലാഭകരമായ സോഫ്റ്റ്വെയര്‍ ബിസിനസ്സിന് തന്നെ ഭീഷണിയായി ഉയര്‍ന്നു വന്നിട്ടുണ്ട്. കൂടാതെ ഡാറ്റാ സെന്റര്‍ ആവശ്യകതകള്‍ കാരണം മെമ്മറി ചിപ്പുകളുടെ വില വര്‍ദ്ധിച്ചത്, എക്‌സ്‌ബോക്‌സ് (Xbox) കണ്‍സോളുകളുടെ ഡിമാന്‍ഡ് കുറഞ്ഞിരിക്കുന്ന ഈ സമയത്തും അതിന്റെ വില വര്‍ധിപ്പിക്കാന്‍ മൈക്രോസോഫ്റ്റിനെ നിര്‍ബന്ധിതമാക്കിയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article