ടിവികെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമം; എംഎല്‍എക്ക് വാഗ്ദാനം ചെയ്തത് 35 കോടി, മൂന്ന് പേര്‍ അറസ്റ്റില്‍

News Desk
1 Min Read

ചെന്നൈ: തമിഴ്നാട്ടില്‍ ടി വി കെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന. വിജയ് യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് മാസത്തിനുള്ളില്‍ തന്നെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതായും ഇതു തകര്‍ത്തതായും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അവകാശപ്പെടുന്നു.

സര്‍ക്കാരിനെ താഴെയിറക്കാന്‍ ഒരേസമയം 15 ടിവികെ എംഎല്‍എമാരെക്കൊണ്ട് രാജി വെപ്പിക്കാനായിരുന്നു നീക്കമെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു ടിവികെ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച ഉദ്യോഗസ്ഥര്‍ ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് ഡിഎംകെ എം എല്‍ എ സെന്തില്‍ ബാലാജിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് മറ്റ് രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.

ഉത്തങ്കരൈയില്‍ നിന്നുള്ള ടി വി കെ എം എല്‍ എ എന്‍ ഇളയരാജ ചെന്നൈ പോലീസില്‍ നല്‍കിയ പരാതിയോടെയാണ് അട്ടിമറി സംഭവം പുറത്തറിയുന്നത്. ടി വി കെ നേതാവും തമിഴ്നാട് നിയമസഭാ സ്പീക്കറുമായ ജെ സി ഡി പ്രഭാകര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ ഐപിഡിഎസ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ഒരാള്‍ തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്തതായി ഇളയരാജ ആരോപിച്ചു. ഇതേക്കുറിച്ച് ആരോടും സംസാരിക്കരുതെന്ന് പറഞ്ഞ് പിന്നീട് തന്നെ ഭീഷണിപ്പെടുത്തിയതായും എം എല്‍ എ ആരോപിച്ചു.

അട്ടിമറി നീക്കത്തില്‍ തമിഴ്നാട് മന്ത്രി സി ടി നിര്‍മല്‍ കുമാര്‍ ഡിഎംകെക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ‘സെന്തില്‍ ബാലാജിയുമായി നേരിട്ട് ബന്ധമുള്ളവരും കരൂര്‍ ഗാംങ് എന്ന് വിളിക്കപ്പെടുന്നവരുമാണ് ഈ സംഭവത്തില്‍ നേരിട്ട് പങ്കാളികളായിരിക്കുന്നത്. പോലീസ് നിയമനടപടി സ്വീകരിക്കുകയും ഇതില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യുകയും വേണമെന്നും കുമാര്‍ ആവശ്യപ്പെട്ടു. അതേ സമയം ആരോപണങ്ങളെല്ലാം ഡിഎംകെ നിഷേധിച്ചിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article