തിരുവനന്തപുരം: വി ഡി സതീശൻ ഭരണകൂടം അധികാരമേറ്റ് 80 ദിവസങ്ങൾ പിന്നിടുമ്പോഴും കെ പി സി സി (KPCC) അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ അനിശ്ചിതത്വത്തിൽ.
നിർണായക രാഷ്ട്രീയ നയങ്ങളിൽ പാർട്ടി നിലപാട് പരസ്യമായി പ്രഖ്യാപിക്കാൻ മുഴുവൻ സമയ കെ പി സി സി പ്രസിഡന്റ് അത്യാവശ്യമാണെന്ന് മുതിർന്ന നേതാക്കളടക്കം ആവശ്യപ്പെട്ടിട്ടും ഹൈക്കമാൻഡ് ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. യു ഡി എഫ് ഘടകകക്ഷികളുടെ ബന്ധം ഭദ്രമാണെന്ന് അവകാശപ്പെടുമ്പോഴും മുന്നണി യോഗം ചേരാൻ രണ്ടുമാസത്തോളം വൈകിയതും ബോർഡ് കോർപ്പറേഷൻ നിയമനങ്ങൾ പൂർത്തിയാകാത്തതും ഭരണ നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്.
പുതിയ ഭരണകൂടത്തിന്റെ നൂറാം ദിനം അടുത്തെത്തുമ്പോഴും കാര്യക്ഷമമായി പാർട്ടിയെ നയിക്കാൻ നേതാവില്ലാത്തതാണ് കോൺഗ്രസിനുള്ളിൽ കടുത്ത ആശങ്ക പരത്തുന്നത്. സ്ഥാനം ഒഴിയാൻ താൻ സർവ്വഥാ സന്നദ്ധനാണെന്ന് നിലവിലെ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടും നേതൃത്വം ഇത് അവഗണിക്കുകയാണ്.
പ്രധാന വിഷയങ്ങളിൽ ഔദ്യോഗിക പ്രതികരണം വൈകുന്നത് മുതിർന്ന നേതാക്കൾക്കിടയിലും കടുത്ത അമർഷത്തിന് കാരണമാകുന്നുണ്ട്. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും അധ്യക്ഷന്മാരെ മാറ്റിയ മാതൃകയിൽ കേരളത്തിലും ഉടൻ തീരുമാനമുണ്ടാകുമെന്ന് കരുതിയെങ്കിലും ചർച്ചകൾ പോലും വഴിമുട്ടിയ നിലയിലാണ്.
നിലവിലെ സാമുദായിക സമവാക്യങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന ചില പ്രമുഖ നേതാക്കളുടെ നിർബന്ധബുദ്ധിയാണ് സമവായ നീക്കങ്ങൾക്ക് തിരിച്ചടിയായത്. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ മുതിർന്ന നേതാക്കൾ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർ ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പിന്നീട് തുടർനടപടികളൊന്നും ഉണ്ടായില്ല.
അധ്യക്ഷ പദവി ലക്ഷ്യമാക്കി മുതിർന്ന നേതാക്കളായ ബെന്നി ബഹനാന് പുറമെ കൊടിക്കുന്നൽ സുരേഷും സജീവമായി രംഗത്തുണ്ട്. അവസാന നിമിഷം താല്പര്യം പ്രകടിപ്പിച്ച അടൂർ പ്രകാശും ഈ നീക്കങ്ങളിൽ മുൻനിരയിലുണ്ട്. ഇവരെക്കൂടാതെ മാത്യൂ കുഴൽനാടൻ, ഷാഫി പറമ്പിൽ തുടങ്ങിയ യുവനേതാക്കളുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും എല്ലാവരും ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
ബന്ധുനിയമനം, പി എം ശ്രീ തുടങ്ങിയ നിർണായക വിഷയങ്ങളിൽ പാർട്ടി പ്രതിരോധത്തിലാകുന്ന സാഹചര്യത്തിൽ മുഴുവൻ സമയ അധ്യക്ഷന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
സർക്കാർ അധികാരത്തിലേറി രണ്ടുമാസം കഴിഞ്ഞാണ് യു ഡി എഫ് യോഗം വിളിച്ചുചേർത്തതെന്നും ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ ഇപ്പോഴും പാതിവഴിയിലാണെന്നും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. ഉഭയകക്ഷി ചർച്ചകൾ നടത്തി ബോർഡ് കോർപ്പറേഷൻ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുമെന്ന് യു ഡി എഫ് കൺവീനർ അവകാശപ്പെടുന്നുണ്ടെങ്കിലും, പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ നയിക്കാൻ ഉറച്ചൊരു നേതാവില്ലാത്തതാണ് നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പ്രധാന കാരണം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
