കൊച്ചി: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്. ഭൂട്ടാൻ കാർ കടത്ത് കേസിലാണ് താരത്തെ ചോദ്യം ചെയ്തത്. കൊച്ചി കസ്റ്റംസ് പ്രിവന്റിവ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. സംഭവത്തിൽ ദുൽഖർ സൽമാന്റെ നാല് കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് ദുൽഖർ മൊഴി നൽകി.
ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയത് അന്വേഷിക്കുന്ന ‘ഓപ്പറേഷൻ നുംഖോറി’ന്റെ ഭാഗമായാണ് കാറുകൾ പിടിച്ചെടുത്തത്. ദുൽഖർ നായകനായി അഭിനയിച്ച തെലുങ്കു ചിത്രം ‘ലക്കി ഭാസ്കർ’ എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുള്ള നിസാൻ പട്രോള്‍ കാറും പിടിച്ചെടുത്തിരുന്നു. നേരത്തെ, ദുൽഖറിന്റെ പക്കൽനിന്ന് ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസ്സാൻ പട്രോൾ തുടങ്ങിയ വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.
ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി നികുതിയടയ്ക്കാതെ ഇന്ത്യയിലേക്ക് കടത്തുന്ന ആഡംബര വാഹനങ്ങൾ ഉത്തരേന്ത്യയിൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ശേഷം കേരളത്തിലേക്ക് കടത്തി കൂടിയ വിലക്ക് വിൽക്കുന്നുവെന്നായിരുന്നു ആരോപണം. നിയമപരമായാണ് കാറുകൾ വാങ്ങിയെതെന്ന് വ്യക്തമാക്കി ദുൽഖർ കോടതിയെ സമീപിക്കുകയും ബാങ്ക് ഗാരണ്ടിയുടെ അടിസ്ഥാനത്തിൽ പിടിച്ചെടുത്ത കാറുകൾ അദ്ദേഹത്തിന് വിട്ടുകൊടുക്കുകയും ചെയ്തു. അനുമതിയില്ലാതെ കാറുകൾ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും അന്വേഷക സംഘം ആവശ്യപ്പെടുമ്പോൾ കാറുകൾ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
