റിയാദ് : സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതി വിമതർ. യെമനിലെ മാരിബ് പ്രവിശ്യയിൽ സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് ആക്രമണങ്ങൾ നടത്തിയ യുദ്ധവിമാനമാണ് തകർത്തത്. തദ്ദേശീയമായി നിർമ്മിച്ച എയർ-ടു-എയർ മിസൈൽ ഉപയോഗിച്ച് പ്രതിരോധിച്ചതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി വ്യക്തമാക്കി.
സൗദി അറേബ്യ അടുത്തിടെ യെമന് നേരെ 450ഓളം വ്യോമാക്രമണങ്ങൾ നടത്തിയതായും അദ്ദേഹം ആരോപിച്ചു. അതേസമയം ഹൂതികൾ വിശുദ്ധ നഗരമായ മക്ക ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്ന സൗദിയുടെ ആരോപണം സൈനിക വക്താവ് തള്ളി. ഹൂതികളുടെ ആക്രമണങ്ങൾ എണ്ണ ശാലകൾക്കും സൈനിക താവളങ്ങൾക്കും നേരെ മാത്രമാണെന്നും അവ പുണ്യസ്ഥലങ്ങളിൽ നിന്ന് വളരെ അകലെയാണെന്നും വക്താവ് വിശദീകരിച്ചു.
ജൂലൈയിൽ യെമൻ ആഭ്യന്തരയുദ്ധം വീണ്ടും രൂക്ഷമായതിനെ തുടർന്ന് സൗദി പിന്തുണയുള്ള യെമൻ സർക്കാർ സേനയുമായി ഹൂതികൾ പോരാട്ടം തുടരുകയാണ്. ചെങ്കടലിൽ സൗദിക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട് ഹൂതികൾ. യെമന്റെ ചെങ്കടൽ തീരവും തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കും കഴിഞ്ഞ ആഴ്ചയോടെ പൂർണമായി നിയന്ത്രണത്തിലാക്കിയതായി ഹൂതികൾ വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾക്കിടയിൽ സൗദി എണ്ണ കയറ്റുമതി നടത്തുന്ന പാതയാണ് ബാബ്-അൽ-മന്ദബ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
