മക്ക ലക്ഷ്യമാക്കി ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം: ഡ്രോണ്‍ വെടിവെച്ചിട്ടതായി സഊദി അറേബ്യ

News Desk
1 Min Read

റിയാദ്: മക്കയുടെ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഡ്രോണ്‍ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചു നശിപ്പിച്ചു. യെമനിലെ ഹൂതി വിമതരുടെ ഭാഗത്തുനിന്നുള്ള വലിയൊരു പ്രകോപനമായാണ് ഇതിനെ വിലയിരുത്തുന്നത്.

കോടാനുകോടി മുസ്ലീങ്ങള്‍ വര്‍ഷംതോറും സന്ദര്‍ശിക്കുന്ന മക്കയ്ക്ക് തെക്കുഭാഗത്തുവെച്ച് ചൊവ്വാഴ്ച വൈകുന്നേരം 6:50-നാണ് (സൗദി സമയം) ഡ്രോണ്‍ തടഞ്ഞത്. ഇത് ഒരു ‘ചുവന്ന വര’ ലംഘിക്കുന്നതിന് തുല്യമാണെന്ന് യെമനിലെ നിയമപരമായ സര്‍ക്കാരിനെ തിരിച്ചുകൊണ്ടുവരാനുള്ള സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മല്‍കി ബുധനാഴ്ച പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഇറാന്‍ പിന്തുണയുള്ള ഈ സംഘടനയുടെ നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്ലാമിന്റെ പ്രധാന അനുഷ്ഠാനങ്ങളിലൊന്നായ ഹജ്ജ് കര്‍മ്മം നടക്കുന്ന നിര്‍ണ്ണായക പ്രദേശമാണിത്. തീവ്രവാദ സ്വഭാവമുള്ള ഹൂതികളുടെ ഈ ശ്രമം അവരുടെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ‘കറുത്ത പാടായി’ നിലനില്‍ക്കുമെന്ന് സഖ്യസേന പ്രതികരിച്ചു. മുസ്ലീങ്ങളുടെ വികാരം ബോധപൂര്‍വ്വം ആളിക്കത്തിക്കാനുള്ള ശ്രമമാണിതെന്നും സഖ്യസേന കുറ്റപ്പെടുത്തി. വിശുദ്ധ നഗരത്തിന് സമീപം ഹൂതികളുടെ മിസൈല്‍ തകര്‍ക്കപ്പെടുന്നത് ഇത് ആദ്യമായല്ല.

യമന്‍ ഹൂതികളുടെ നേതൃത്വത്തില്‍ മക്ക ലക്ഷ്യമാക്കി തൊടുത്ത ബാസ്റ്റിക് മിസൈല്‍ 2017-ലും സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞിരുന്നു. തായിഫ് പ്രവിശ്യയിലെ അല്‍-വസ്ലിയ പ്രദേശത്തുവെച്ചാണ് അന്ന് മിസൈല്‍ വെടിവെച്ചിട്ടതെന്നും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അറബ് സഖ്യസേന വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച ഖമീസ് മുശൈത്, തായിഫ് എന്നിവിടങ്ങളിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയില്‍ 13 സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഈ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു. കഴിഞ്ഞ ആഴ്ച നടന്ന മറ്റൊരു ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 70-ലധികം പേര്‍ക്കാണ് പരിക്കേറ്റത്.

റിയാദ്, മദീന മേഖലകളിലെ വിവിധ ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച സൗദി അറേബ്യ തങ്ങളുടെ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ്ലൈന്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയിരുന്നു. പൈപ്പ്ലൈന്‍ ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങളും വിവിധ മുസ്ലീം സംഘടനകളും ശക്തമായി അപലപിക്കുകയും സൗദി അറേബ്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!