അബുദാബി: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഓപ്പണിങ് മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യനോ റൊണാൾഡോ ഇറങ്ങിയിട്ടും സൗദി ക്ലബ് അൽ നസ്റിന് നാണംകെട്ട തോൽവി. ഹസാ ബിൻ സയ്യിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യു.എ.ഇ ക്ലബ് അൽ-ഐൻ ഏകപക്ഷീയമായ നാല് ഗോളിനാണ് നസ്റിനെ വീഴ്ത്തിയത്.
തുടക്കം മുതൽ തന്നെ റൊണാൾഡോ കളത്തിലിറങ്ങിയിരുന്നെങ്കിലും ടീമിനായി കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. മത്സരത്തിന്റെ 25 -ാം മിനിറ്റിൽ തന്നെ ഹൗസിൻ റഹീമിയുടെ ഗോളിൽ അൽ ഐൻ ലീഡ് നേടി. തിരിച്ചടിക്കാനും മത്സരത്തിലേക്ക് മടങ്ങിവരാനും നസ്ർ ശ്രമിച്ചെങ്കിലും 63 -ാം മിനിറ്റിൽ റഹീമി ഒരിക്കൽ കൂടി വല കുലുക്കി ഞെട്ടിച്ചു. ഏറെ വൈകാതെ 72 -ാം മിനിറ്റിൽ സൂഫിയാൻ റഹിമിയും 85 -ാം മിനിറ്റിൽ ജോർജിയോസ് ജിയാകോമാകിസും യു.എ.ഇ ക്ലബിനായി വലകുലുക്കി.
52 ശതമാനം പന്തടക്കമുണ്ടായിട്ടും അൽ നസ്ർ ദയനീയ തോൽവി നേരിട്ടതെന്നതാണ് ശ്രദ്ധേയം. രണ്ട് ഷോട്ട് ഓൺ ടാർഗറ്റടക്കം പത്ത് ഷോട്ടുകൾ അടിച്ചെങ്കിലും അവയൊന്നും റിയാദ് ക്ലബിന് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. മത്സരത്തിൽ ടീമിന് അനുകൂലമായി പത്ത് കോർണറുകൾ ലഭിച്ചിരുന്നുവെങ്കിലും വമ്പൻ തോൽവി നേരിടുകയായിരുന്നു. മറുവശത്ത് 48 ശതമാനം പന്തടക്കവും രണ്ട് കോർണറുകളുമായാണ് അൽ ഐൻ തകർപ്പൻ വിജയം സ്വന്തമാക്കിയത്.
റൊണാൾഡോയുടെ അൽ നസ്ർ കരിയറിലെ ഏറ്റവും വലിയ തോൽവിയാണ് അൽ ഐനിനോട് നേരിട്ടത്. അൽ ഹിലാലിനോട് 2023 ഡിസംബറിൽ സൗദി പ്രൊ ലീഗിൽ നേരിട്ട 3 – 0 ന്റെയും സൗദി സൂപ്പർ കപ്പിൽ 2024 ആഗസ്റ്റിൽ നേരിട്ട 4 – 1ന്റെയും പരാജയങ്ങളാണ് മുമ്പത്തെ വമ്പൻ തോൽവികൾ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
