ലണ്ടൻ: തലച്ചോറിൽ മുഴയുണ്ടെന്നും അർബുദമാണെന്നും മാസങ്ങൾ മാത്രമേ ആയുസ്സുള്ളൂ എന്നും പരിചയസമ്പന്നനായ അർബുദ വിദഗ്ധൻ ഇയാൻ ബ്രൗൺ 2012 ൽ വിധിയെഴുതുമ്പോൾ ബ്രിട്ടിഷ് വനിത ബെക്കി ജോൺസിന് 21 വയസുമാത്രമായിരുന്നു പ്രായം.
പൊലീസ് ആകാൻ സ്വപ്നം കണ്ടിരുന്ന സമയത്താണ് ബെക്കിയുടെ ഭാവി ഇരുളടഞ്ഞതായി മാറിയത്. തന്റെ പങ്കാളിയെ കണ്ട് അധികനാളുകളായിട്ടില്ല. പിന്നാലെ ബെക്കിയുടെ ജീവിതം മാറ്റിമറിച്ച കീമോതെറാപ്പി ചികിത്സയ്ക്ക് തുടക്കമായി. മാനസികമായി തകർന്ന ബെക്കിയെ ശാരീരിക അസ്വസ്ഥതകൾ വലച്ചു. കുടുംബ പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. കരിയർ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടതായി വന്നു. അരക്ഷിതാവസ്ഥയിലും ആശങ്കയിലും ബെക്കി നാളുകൾ തള്ളിനീക്കി.
ഇയാൻ ബ്രൗൺ വിരമിച്ചതിനാൽ ചികിത്സ അവസാനിപ്പിക്കുകയാണെന്ന് 2024 ൽ ലഭിച്ച സന്ദേശത്തിലെ അസ്വാഭാവികത വഴിത്തിരിവായി. ബെക്കിയുടെ അഭിഭാഷക സംഘം ഏർപ്പാടാക്കിയ സ്വതന്ത്ര പരിശോധനകളിൽ, അർബുദമില്ലെന്നും മറിച്ച് സ്റ്റിറോയിഡുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയുന്ന മസ്തിഷ്ക വീക്കമായിരുന്നുവെന്ന് 2025 മേയിൽ തിരിച്ചറിഞ്ഞപ്പോഴേക്കും കടന്നുപോയത് നീണ്ട 11 വർഷങ്ങൾ. അനാവശ്യമായി അർബുദ ചികിത്സ നിർദേശിച്ച യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കോവെൻട്രി ആൻഡ് വാർവിക്ഷയർ (UHCW) NHS ട്രസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ച 40-ൽ അധികം ആളുകളിൽ ഒരാളായി രണ്ടു കുട്ടികളുടെ അമ്മയായ ബെക്കിയും.
കഠിനമായ മൈഗ്രേൻ അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യസഹായം തേടിയ ബെക്കിയെ ബ്രെയിൻ ബയോപ്സിക്ക് വിധേയയാക്കി. എന്നാൽ പരിശോധനാ ഫലം വരുന്നതിനുമുമ്പ് തന്നെ, തലച്ചോറിലെ അർബുദത്തിന്റെ തീവ്ര വകഭേദമായ ഗ്ലിയോബ്ലാസ്തോമയാണെന്ന് കോവെൻട്രിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കണ്സള്ട്ടന്റ് പ്രഫസർ ഇയാൻ ബ്രൗൺ രോഗനിർണ്ണയം നടത്തുകയായിരുന്നെന്ന് ബ്രാബ്നേഴ്സ് എന്ന നിയമ സ്ഥാപനത്തിലെ പങ്കാളിയായ ഫിയോണ ടിൻസ്ലി പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
