കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സമിതിയും പുനഃസംഘടിപ്പിച്ചു. മൂന്നു പേരെ പുതുതായി ഉൾപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചിരിക്കുന്നത്. പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്. തോമസ് ഐസക്, ടി.പി.രാമകൃഷ്ണൻ എന്നിവരെ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയതായും വിവരമുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
സംസ്ഥാന സമിതിയിൽ പുതുതായി ഒമ്പത് പേരെയാണ് ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിരിക്കുന്നത്. യുവനേതാക്കളെ ഉൾപ്പെടുത്തിയാണ് പുനഃസംഘടന. എം.വിജിൻ, ജെയ്ക്, പി.എസ്.സഞ്ജീവ്, ആദർശ് എം സജി, എം.ശിവപ്രസാദ്, പ്രഭാവർമ, ഒ.എസ്.അംബിക, എൻ.സുകന്യ, സുബൈദ ഇസഹാഖ് എന്നിവരാണ് സംസ്ഥാന സമിതിയിലെ ക്ഷണിതാക്കൾ.
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുള്ള തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായിട്ട് കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനങ്ങൾ. തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ വൻ വിമർശനങ്ങളിൽ കൂടിയാണ് പാർട്ടി കടന്നു പോകുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും പിണറായി വിജയനെതിരേയും വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
