സന്‍ആ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുന്നു. ഇറാന്‍ പിന്തുണയുള്ള യമനിലെ ഹൂതി വിമതര്‍ ചെങ്കടലിലെ തന്ത്രപ്രധാനമായ ദ്വീപുകള്‍ പിടിച്ചെടുക്കുകയും സഊദി അറേബ്യയില്‍ വീണ്ടും ആക്രമണം നടത്തുകയും ചെയ്തു. സഊദിയില്‍ ഹൂതികള്‍ ആക്രമണം കടുപ്പിച്ചതോടെ, ഇറാനുമായി ഗള്‍ഫ് രാജ്യങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ഇതോടെ ആഗോള എണ്ണവിതരണം കൂടുതല്‍ പ്രതിസന്ധിയിലായി.
യമന്‍ അതിര്‍ത്തിക്ക് സമീപമുള്ള സഊദിയിലെ ഖാമിസ് മുഷൈത്തിലെ കിംഗ് ഖാലിദ് വ്യോമതാവളത്തിലാണ് ഹൂതികള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയത്. എയര്‍ക്രാഫ്റ്റ് ഹാംഗറുകള്‍, റഡാര്‍ സംവിധാനം, റണ്‍വേ, ആയുധസംഭരണ കേന്ദ്രങ്ങള്‍ എന്നിവ തകര്‍ന്നുവെന്നും യമനില്‍ സഊദി നടത്തിയ വ്യോമാക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നും ഹൂതികള്‍ അറിയിച്ചു. തെക്കന്‍ നഗരങ്ങളില്‍ സഊദി ജാഗ്രതാ നിര്‍ദേശം നല്‍കി.
തെക്കന്‍ ചെങ്കടലിലെ ഗ്രേറ്റര്‍, ലെസ്സര്‍ ഹനീഷ് ദ്വീപുകളാണ് ഹൂതികള്‍ പിടിച്ചെടുത്തത്. ബാബ് അല്‍ മന്ദബ് കടലിടുക്കിന് സമീപമെത്തിയ ഹൂതികളെ പ്രതിരോധിക്കാന്‍ സഊദി പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യം ശ്രമിക്കുന്നതിനിടെയാണ് ഹൂതികള്‍ ദ്വീപുകള്‍ പിടിച്ചെടുത്തത്. തന്ത്രപ്രധാന തുറമുഖ നഗരമായ മഖയും ചെങ്കടലിനെയും ഏദന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന പെരിം ദ്വീപും പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് ഹനീഷ് ദ്വീപുകളും ഹൂതികള്‍ അധീനതയിലാക്കിയത്.
ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ നടക്കേണ്ടിയിരുന്ന ചര്‍ച്ചയാണ് സഊദി ആക്രമണത്തോടെ റദ്ദാക്കിയത്. കൂട്ടായ സമവായത്തിന് മുന്‍ഗണന നല്‍കി ചര്‍ച്ച മാറ്റിവെക്കുകയാണെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ബുസൈദി അറിയിക്കുകയായിരുന്നു.
എണ്ണയില്‍ കുതിച്ചുചാട്ടം
പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുന്നതിനിടെ ആഗോള വിപണിയില്‍ എണ്ണവില വീണ്ടും കൂടി. അന്താരാഷ്ട്ര ബഞ്ച് മാര്‍ക്കായ ബ്രെന്റ് ക്രൂഡ് വില 2.2 ശതമാനം ഉയര്‍ന്ന് ബാരലിന് 106.93 ഡോളറിലെത്തി. യു എസ് ബഞ്ച് മാര്‍ക്കായ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യു ടി ഐ) ക്രൂഡ് വില 2.2 ശതമാനം ഉയര്‍ന്ന് ബാരലിന് 102.23 ഡോളറിനാണ് വ്യാപാരം നടന്നത്.
ഹൂതി ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ട സഊദി പൈപ്പ്ലൈന്‍ ഉടന്‍ തുറന്നില്ലെങ്കില്‍ ആഗോള എണ്ണ വിതരണത്തിന്റെ നാല് ശതമാനം വരെ തടസ്സപ്പെടുമെന്ന് വ്യാപാരികള്‍ പറഞ്ഞു.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
