വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കണം, ഇല്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെപ്പിക്കും: സുപ്രിം കോടതി

News Desk
1 Min Read

ന്യൂഡല്‍ഹി: വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി സുപ്രിം കോടതി. ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെപ്പിക്കുമെന്ന് വിമാനകമ്പനികള്‍ക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഓണം അവധിക്കു ശേഷം ഇന്ത്യയില്‍ നിന്നുള്ള അമിത ടിക്കറ്റ് നിരക്കിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് കോടതി ഇടപെടല്‍.

വിമാന ടിക്കറ്റ് നിരക്ക്, സര്‍ജ് പ്രൈസിങ്, അധിക ബാഗേജ് ചാര്‍ജ് തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങളുടെ കരട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പുതിയ ചട്ടങ്ങള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നിലവില്‍ വിമാന ടിക്കറ്റ് നിരക്കിലെ വലിയ വ്യതിയാനങ്ങളും യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന അധിക ചാര്‍ജുകളും സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്. യാത്രക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി വിമാന നിരക്കില്‍ കൂടുതല്‍ നിയന്ത്രണം വേണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

പുതിയ ചട്ടങ്ങളില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഉള്‍പ്പെടുന്നത്. വിമാന ടിക്കറ്റ് നിരക്ക്, സര്‍ജ് പ്രൈസിങ്, അധിക ബാഗേജ് ചാര്‍ജുകള്‍. പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുന്നതുവരെ വ്യോമയാന മന്ത്രാലയം നിലവിലുള്ള ഓഫീസ് മെമ്മോറാണ്ടം അടിസ്ഥാനമാക്കിയാണ് വിമാനക്കമ്പനികളുടെ നിരക്ക് നിയന്ത്രിക്കുന്നത്.എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പല എയര്‍ലൈനുകളും പാലിക്കുന്നില്ലെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ഇതിനെ തുടര്‍ന്നാണ് നിയമങ്ങള്‍ പാലിക്കാത്ത വിമാനക്കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

കേസ് സെപ്റ്റംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും. ഇത് നടപ്പിലായാല്‍ വിമാനയാത്രക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമായിരിക്കും. ഉത്സവ സീസണുകളിലും തിരക്കേറിയ യാത്രാ സമയങ്ങളിലും ടിക്കറ്റ് നിരക്ക് പെട്ടെന്ന് കുതിക്കുന്ന സാഹചര്യം നിയന്ത്രിക്കാന്‍ പുതിയ ചട്ടങ്ങള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article