സഊദിയും അമേരിക്കയും ചരിത്രപരമായ ആണവ സഹകരണ കരാറില്‍ ഒപ്പ് വച്ചു; സമാധാനപരമായ ആണവോര്‍ജ പദ്ധതിയില്‍ ദീര്‍ഘകാല പങ്കാളിത്തം

malayalampress
1 Min Read

വാഷിങ്ടണ്‍: സഊദി അറേബ്യയുടെ സമാധാനപരമായ ആണവോര്‍ജ പദ്ധതിയില്‍ ദീര്‍ഘകാല സഹകരണത്തിന് വഴിയൊരുക്കുന്ന ചരിത്രപരമായ സിവിലിയന്‍ ആണവ സഹകരണ കരാറില്‍ സഊദി അറേബ്യയും അമേരിക്കയും ഒപ്പുവെച്ചു. സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റും ചേര്‍ന്നാണ് സാധാരണയായി ‘123 കരാര്‍’ എന്നറിയപ്പെടുന്ന ഉടമ്പടിയിലും ഉഭയകക്ഷി സുരക്ഷാ കരാറിലും ഒപ്പുവെച്ചത്.

സഊദിയുടെ സിവിലിയന്‍ ആണവോര്‍ജ പദ്ധതിയില്‍ പതിറ്റാണ്ടുകളോളം നീളുന്ന സഹകരണത്തിനുള്ള നിയമപരമായ ചട്ടക്കൂടാണ് ഈ കരാര്‍ ഒരുക്കുന്നതെന്ന് അമേരിക്കന്‍ ഊര്‍ജവകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ആണവ സുരക്ഷ, സുരക്ഷാ മാനദണ്ഡങ്ങള്‍, ആണവായുധ വ്യാപനനിരോധനം എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സഹകരണം.

കരാറിലൂടെ അമേരിക്കന്‍ കമ്പനികള്‍ക്ക് സഊദിയുടെ ആണവോര്‍ജ മേഖലയിലെ പദ്ധതികളില്‍ കൂടുതല്‍ പങ്കാളികളാകാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഈ സഹകരണം സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

കരാര്‍ മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആണവ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തുന്നതിനും അമേരിക്കയുടെ സിവിലിയന്‍ ആണവ സാങ്കേതിക രംഗത്തെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് അമേരിക്കന്‍ ഊര്‍ജവകുപ്പ് വ്യക്തമാക്കി.

അമേരിക്ക – സഊദി വാണിജ്യബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ചയും സഖ്യരാജ്യങ്ങളുടെ സുരക്ഷയും ഉറപ്പാക്കാനുമുള്ള സംയുക്ത പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ കരാര്‍ എന്ന് അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു.

ഏറ്റവും ഉയര്‍ന്ന ആണവ സുരക്ഷാ മാനദണ്ഡങ്ങളും ആണവായുധ വ്യാപനനിരോധന വ്യവസ്ഥകളും പാലിച്ചുകൊണ്ടുള്ള ഈ കരാര്‍, അത്യാധുനിക അമേരിക്കന്‍ ആണവ സാങ്കേതികവിദ്യയുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഈ പങ്കാളിത്തത്തിലൂടെ അമേരിക്കയുടെ ആണവ സാങ്കേതികവിദ്യയുടെ കയറ്റുമതി വര്‍ധിപ്പിക്കുക, ഉയര്‍ന്ന വേതനമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഊര്‍ജദേശീയ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുക, ആഗോള ആണവായുധ വ്യാപനനിരോധന മാനദണ്ഡങ്ങള്‍ കൂടുതല്‍ ഉറപ്പാക്കുക, റിയാദും വാഷിങ്ടണും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article