നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയർ, 20 ലക്ഷം പിഴ

News Desk
2 Min Read

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് തൂക്കുകയര്‍. 20 ലക്ഷം പിഴയും അടയ്ക്കണം. പിഴ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ക്കാണ് നല്‍കേണ്ടത്. ചെന്താമരയ്ക്ക് തുക നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ഇത് സര്‍ക്കാര്‍ നല്‍കണം. ചെന്താമര തുക നല്‍കിയില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ് അനുഭവിക്കണം.

പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. വിധി കേട്ട ചെന്താമരയ്ക്ക് ഇന്നും കോടതിയില്‍ ഭാവവ്യത്യാസം ഉണ്ടായിരുന്നില്ല.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന് നിരീക്ഷിച്ച കോടതി, സാഹചര്യ തെളിവുകള്‍ കാരണം വധശിക്ഷ നല്‍കാന്‍ കഴിയില്ല എന്ന് പറയാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. അതിവേഗം കുറ്റപത്രം സമര്‍പ്പിച്ചതിന് ഡിവൈഎസ്പിയെയും സംഘത്തെയും കോടതി അഭിനന്ദിച്ചു. ചെന്താമരയുടെ വധശിക്ഷ ഇനി ഹൈക്കോടതി ശരിവെക്കേണ്ടതുണ്ട്.

വിധി കേള്‍ക്കാന്‍ സുധാരന്റെ മക്കള്‍ അതുല്യയും അഖിലയും കോടതിയില്‍ എത്തിയിരുന്നു. കേസ് അന്വേഷിച്ച ഡിവൈഎസ്പി എന്‍ മുരളീധരനും കോടതിയിലെത്തി. പ്രതിക്ക് മാനസിക പ്രശ്‌നമില്ലെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടും പ്രതിക്കെതിരായ പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടും കോടതിയില്‍ വായിച്ചു. മാനസാന്തരപ്പെടാനുള്ള സാധ്യത കൂടി നോക്കിയാണ് ശിക്ഷ വിധിക്കാറുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിന് പ്രശ്‌നക്കാരന്‍ ആണെങ്കില്‍ വധശിക്ഷ നല്‍കാമെന്ന് വിവിധ ഹൈക്കോടതികളുടെ വിധിയുണ്ട്. കൊലപാതകം പ്രതി തുടര്‍ച്ചയായി ന്യായീകരിക്കുന്നു. കുറ്റകൃത്യത്തിന് ശേഷം പ്രതി വിഷം കഴിച്ചു എന്നതിന് തെളിവ് ഇല്ല. മാനസിക പ്രശ്‌നം ഉള്ളതിനാല്‍ സ്വയം അവസാനിപ്പിക്കാന്‍ ചെന്താമര വീട്ടില്‍ വിഷം സൂക്ഷിച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദം തെളിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേല്‍ വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു. ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞത്.

കൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. പ്രതി ചെന്താമരയ്ക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു പോത്തുണ്ടി ബോയന്‍ നഗറിലെ കുടുംബങ്ങളുടെയും സുധാകരന്റെ മക്കളുടെയും ഉള്‍പ്പടെ ആവശ്യം.

വിധിപ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയര്‍ത്തിയിരുന്നു. വേണ്ടി വന്നാല്‍ താന്‍ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജിയല്ലെന്നും എഴുതാന്‍ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞിരുന്നു. തടസ്സം നിന്നാല്‍ ഇങ്ങനെ ആയിരിക്കും തന്റെ പെരുമാറ്റമെന്നും ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമരയ്ക്ക് മാനസിക പ്രശ്നം ഇല്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതായി കോടതി പറഞ്ഞപ്പോള്‍ തനിക്ക് പ്രശ്നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article