അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം; പ്രതി കൃത്യം നടത്തിയത് ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവില്‍

News Desk
1 Min Read

പത്തനംതിട്ട: പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ. സംഭവത്തില്‍ മലമ്പണ്ടാരം വിഭാഗത്തില്‍ പെട്ട മൂഴിയാര്‍ സ്വദേശി വിനോദ് കുമാര്‍ (43)നെ പോലീസ് പിടികൂടിയിരുന്നു.

വണ്ടിപെരിയാര്‍ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം പ്രതിയെ മൂഴിയാര്‍ പൊലീസിന് കൈമാറി. ഗവി മീനാര്‍ നിവാസിയായ അങ്കണവാടി ജീവനക്കാരി മേനക(30)യാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. ബലാത്സംഗ ശ്രമത്തിനിടെ തല കല്ലില്‍ അടിച്ച് വീഴുകയും തുടര്‍ന്ന് തോട്ടിലെ വെള്ളത്തില്‍ മുക്കി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും തനിക്ക് യുവതിയെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞതായാണ് അറിയുന്നത്

ഗവി – മീനാര്‍ റോഡിലെ വനത്തില്‍ ഷെഡ് കെട്ടി ഒളിച്ചു താമസിച്ചിരുന്ന പ്രതി ഇതു വഴി അങ്കണവാടിയില്‍ പോകുന്ന യുവതിയെ പതിവായി നിരീക്ഷിച്ചു വന്ന ശേഷമാണ് വ്യാഴാഴ്ച രാവിലെ ആക്രമിച്ചത്. തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്നും ഗവി വഴി കുമളിയിലേക്ക് പോകുന്ന ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ വെച്ച് പോലിസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ബസ് തടഞ്ഞ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

വണ്ടിപ്പെരിയാര്‍ പോലിസ് സ്റ്റേഷനിലെത്തിയ പ്രതിയെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും, ചിറ്റാര്‍ എസ് എച്ച് ഓയും വണ്ടിപ്പെരിയാറിലെത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. ചൊദ്യം ചെയ്യുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ യുവതി ഗവിക്ക് സമീപം കെ എഫ് ഡി സി കോളനിയില്‍ താമസിച്ചാണ് ജോലിയ്ക്ക് പോയിരുന്നത്. യുവതി അങ്കണവാടിയിലേക്ക് രാവിലെ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ദിവസവും നാല് കിലോമീറ്ററോളം ദൂരം നടന്നാണ് യുവതി അങ്കണവാടിയിലേക്ക് പോയിരുന്നത്. പ്രതിക്കൊപ്പം 13 വയസുള്ള ഒരു പെണ്‍കുട്ടിയെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടി തന്റെ ബന്ധുവാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. വിനോദ്കുമാര്‍ സമാനസ്വഭാവമുള്ള മറ്റൊരു സംഭവത്തിലും പ്രതിയായിട്ടുണ്ടെന്ന വിവരം പോലിസിന് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചും പോലിസ് അന്വേഷണം ആരംഭിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article