- നിയമം ലംഘിച്ചാല്‍ 500 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴ ഈടാക്കും.
- ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴയോ പെര്‍മിറ്റ് റദ്ദാക്കുകയോ ചെയ്യപ്പെടും
ദുബൈ: ദുബൈയില്‍ നടപ്പാക്കിയിട്ടുള്ള ഷെയര്‍ഡ് ഹൗസിംഗ് നിയമം ഓഗസ്റ്റ് 26 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ നിയമം റൂംമേറ്റുകളുമായി താമസിക്കുന്നത് നിരോധിക്കുന്നില്ല, പക്ഷേ ഫ്‌ലാറ്റ് അല്ലെങ്കില്‍ വീട് മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിനുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു.
കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരോടൊപ്പം താമസിക്കുന്നത് തുടര്‍ന്നും അനുവദിക്കും. എന്നാല്‍ നിയമങ്ങളും കരാറും പാലിക്കണം. വാടകക്കാരന് സ്വന്തം മുറി മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ പാടില്ല. നിങ്ങള്‍ വാടകക്ക് താമസിക്കുന്ന ഫ്‌ലാറ്റിലെ ഒരു മുറി മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കണമെങ്കില്‍ വീട്ടുടമയുടെ രേഖാപരമായ അനുമതി നിര്‍ബന്ധമാണ്. അനുമതിയില്ലാതെ മുറി വാടകയ്ക്ക് കൊടുത്താല്‍ അത് സബ്‌ലറ്റിംഗ് ആയി കണക്കാക്കി നിയമലംഘനമാകും.
ഉദാഹരണത്തിന് നിങ്ങള്‍ ഒരു ബെഡ്‌റൂം ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തിട്ടുണ്ട്. വാടക പങ്കിടാന്‍ മറ്റൊരാളെ അതേ മുറിയില്‍ താമസിപ്പിച്ച് പണം വാങ്ങണമെങ്കില്‍ ആദ്യം വീട്ടുടമയുടെ എഴുത്തുപരമായ സമ്മതം വേണം. പുതുക്കിയ നിയമപ്രകാരം ഷെയര്‍ഡ് താമസസൗകര്യത്തിന് ദുബൈ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക പെര്‍മിറ്റ് നിര്‍ബന്ധമാകും. കെട്ടിടം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. ഒരേ ഫ്‌ലാറ്റില്‍ എത്ര പേര്‍ക്ക് താമസിക്കാം എന്നതിന് പരമാവധി പരിധി ഉണ്ടായിരിക്കും. ഓരോ താമസക്കാരനും മതിയായ താമസസ്ഥലവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണം.
പെര്‍മിറ്റ് സാധാരണ ഒരു വര്‍ഷത്തേക്ക് ലഭിക്കും. രണ്ട് വര്‍ഷത്തേക്കും അപേക്ഷിക്കാം. കാലാവധി തീരുന്നതിന് 30 ദിവസം മുമ്പ് പുതുക്കാന്‍ അപേക്ഷിക്കണം. നിയമപ്രകാരം വീട്ടുടമയ്ക്ക്, അല്ലെങ്കില്‍ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഷെയര്‍ഡ് താമസസൗകര്യം നിയമപരമായി വാടകക്ക് നല്‍കാന്‍ കഴിയൂ. സാധാരണ വാടകക്കാരന് സ്വന്തം മുറിയോ കിടക്കയോ മറ്റൊരാള്‍ക്ക് സ്വമേധയാ വാടകയ്ക്ക് നല്‍കാന്‍ ഇനി കഴിയില്ല. കൂടാതെ വാടകക്ക് കൊടുക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം.
അഗ്‌നിസുരക്ഷ, ശുചിത്വം, വൈദ്യുത സുരക്ഷ, ആരോഗ്യ മാനദണ്ഡങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ പാലിക്കണം. നിയമം ലംഘിച്ചാല്‍ 500 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴ ഈടാക്കും. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാം. കൂടാതെ പെര്‍മിറ്റ് റദ്ദാക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്യാം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
