പ്രസാദമെന്ന പേരിൽ ലഹരിമരുന്ന് കലക്കിയ പാൽ നൽകി; ബലാത്സംഗം, ആൾദൈവം അറസ്റ്റിൽ

News Desk
1 Min Read

മഥുര: യുവതികളെ ബലാത്സംഗം ചെയ്തെന്ന കേസിൽ ആൾദൈവം അഭിഷേക് മിശ്ര (29) ഉത്തർപ്രദേശിൽ അറസ്റ്റിൽ. തൊഴിൽപരമായ കാര്യങ്ങളിൽ വാഗ്ദാനങ്ങൾ നൽകി യുവതികളെ വശീകരിച്ചായിരുന്നു ബലാത്സംഗം.

രാധാകുണ്ടിലെ ആശ്രമത്തിൽ വച്ചാണ് അഭിഷേക് മിശ്രയെ പൊലീസ് പിടികൂടിയത്. ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നുള്ള 29 വയസ്സുള്ളയാളാണ് പ്രതി. 2021-ൽ ഐഐടി റൂർക്കിയിൽ നിന്ന് (2017-2021 ബാച്ച്) പഠനം പൂർത്തിയാക്കിയ അഭിഷേക് മിശ്ര ഓൺലൈൻ വഴി മതപ്രഭാഷണങ്ങൾ നടത്തിയിരുന്നു. മൂന്നു വർഷം മുൻപ് മഥുരയിലെ ഗോവർധൻ പ്രദേശത്തുള്ള രാധാകുണ്ഡിലേക്ക് ഇയാൾ താമസം മാറിയിരുന്നു.

യുവതികളെ മയക്കുമരുന്ന് നൽകി വശീകരിക്കുകയും തുടർന്ന് ആശ്രമത്തിൽ തടവിലാക്കുകയും ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് മഥുര റൂറൽ പൊലീസ് സൂപ്രണ്ട് സുരേഷ് ചന്ദ്ര റാവത്ത് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു സ്ത്രീ മേയ് 25 ന് നൽകിയ ബലാത്സംഗ പരാതിയെത്തുടർന്ന് തിങ്കളാഴ്ചയാണ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ പ്രഭാഷണങ്ങളിൽ സ്വാധീനിക്കപ്പെട്ട യുവതിയുമായി പ്രതി ശാരീരിരകബന്ധത്തിൽ ഏർപ്പെടുകയായിരുന്നു.

എന്നാൽ പ്രസാദമെന്ന പേരിൽ മിശ്ര തനിക്ക് ലഹരിവസ്തു കലക്കിയ പാൽ നൽകിയെന്ന് യുവതി പരാതിയിൽ പറഞ്ഞു. പാലിൽ ലഹരിവസ്തു ഉണ്ടായിരുന്നെന്നും അതു കുടിച്ചതോടെ തനിക്ക് ബോധം നഷ്ടപ്പെട്ടെന്നും മിശ്ര ബലാത്സംഗം ചെയ്തെന്നുമാണു യുവതിയുടെ പരാതി. തന്റെ അശ്ലീല ചിത്രങ്ങളും വിഡിയോകളും പകർത്തിയെന്നും 5 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പണം നൽകിയില്ലെങ്കിൽ വിഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article