പ്രധാനമന്ത്രിയുടെ ഫെയ്സ്ബുക് വിഡിയോ അപ്രത്യക്ഷമായി; കേന്ദ്രത്തോട് മാപ്പ് പറഞ്ഞ് മെറ്റ

News Desk
1 Min Read

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വിഡിയോ ഫെയ്സ്ബുക്കിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനോടു മാപ്പ് പറഞ്ഞ് മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വിഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റയുടെ വിശദീകരണം. പിഴവു സംഭവിച്ചതിനെത്തുടർന്നാണ് ഉള്ളടക്കം നീക്കം ചെയ്തതെന്നും ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.

എന്നാൽ, സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. മെറ്റയുടെ വിശദീകരണവും വിഡിയോ നീക്കം ചെയ്യപ്പെടാനുണ്ടായ സാഹചര്യങ്ങളും സർക്കാർ വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ മെറ്റ, ഇൻസ്റ്റഗ്രാം എന്നിവയുടെ ആഗോള മേധാവിമാരെ വിവരസാങ്കേതിക മന്ത്രാലയം വിളിച്ചുവരുത്തിയതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

ഇക്കഴിഞ്ഞ ജൂലൈ 23ന് അപ്‌ലോഡ് ചെയ്ത വിഡിയോയാണു വിവാദത്തിനു കാരണം. സിജെപി സംഘടിപ്പിച്ച വിദ്യാർഥി പ്രതിഷേധത്തിനിടെ രാജ്യത്തെ ജെൻസീ തലമുറയോട് പ്രധാനമന്ത്രി മോദി നടത്തിയ സന്ദേശമായിരുന്നു വിഡിയോയുടെ ഉള്ളടക്കം.

പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച തടയാൻ സർക്കാർ കൂടുതൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വിഡിയോയിൽ ഉറപ്പുനൽകിയിരുന്നു. കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കടുത്ത ശിക്ഷയും പ്രത്യേക കോടതികളും നിർദേശിക്കുന്ന കരട് നിയമം പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു മുൻപ് കേന്ദ്ര കാബിനറ്റിന്റെ പരിഗണനയ്ക്കു വിടുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article