രണ്ട് മാസം മുൻപ് കുടുംബം പോറ്റാൻ ഗൾഫിലേക്ക് വിമാനം കയറി, മടങ്ങിയെത്തിയത് ചേതനയറ്റ്; വറ്റാത്ത കണ്ണീരുമായി കുടുംബത്തിനു കാരുണ്യത്തിന്റെ തണലായി ഡോ. ഷംഷീർ വയലിൽ

malayalampress
2 Min Read

ദുബായ്/ന്യൂഡൽഹി: ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളുടെ വീടുകളിലേക്ക് വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ധനസഹായം അദ്ദേഹത്തിന്റെ പ്രതിനിധികളെത്തി നേരിട്ട് കൈമാറി. വിധി കവർന്ന പ്രിയപ്പെട്ടവരുടെ വേർപാടിൽ പകച്ചുനിൽക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് കാരുണ്യത്തിന്റെ തണലൊരുക്കിയാണ് ഈ മലയാളി സംരംഭകൻ രംഗത്തെത്തിയത്.

ദുരന്തബാധിതർക്കായി പ്രഖ്യാപിച്ച 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജിന്റെ ഭാഗമായി അപകടത്തിൽ മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്കും 26 ലക്ഷം രൂപ വീതമാണ് നൽകുന്നത്. ഇതിന് പുറമെ കുട്ടികളുടെ തുടർപഠനത്തിനുള്ള സഹായവും ഉറപ്പാക്കിയിട്ടുണ്ട്. മരണപ്പെട്ട ആറ് ഇന്ത്യക്കാരുടെയും ഒരു ശ്രീലങ്കൻ പൗരന്റെയും വീടുകളിലാണ് പ്രതിനിധി സംഘം നേരിട്ടെത്തിയത്. ഇന്ത്യൻ തൊഴിലാളികളുടെ ജന്മനാടായ തെലങ്കാനയിലെയും ഉത്തർപ്രദേശിലെയും ഗ്രാമങ്ങളിലായിരുന്നു ആദ്യഘട്ട സന്ദർശനം.

തെലങ്കാനയിലെ ജഗ്തിയാൽ സ്വദേശിയായ സലീം സയ്യിദ് ഹുസൈൻ വെറും രണ്ടര മാസം മുൻപാണ് വിദേശത്തെത്തിയത്. സലീമിന്റെ വേർപാടോടെ രോഗബാധിതനായ മകനടക്കമുള്ള കുട്ടികളുടെ പഠനവും മൂത്ത മകളുടെ വിവാഹാലോചനകളും വഴിമുട്ടിയ അവസ്ഥയിലാണ്. ആദ്യമായി വിദേശത്തെത്തി ഏഴുമാസം തികയും മുൻപേ മരണം കവർന്ന തിരുപ്പതി ഗൊല്ലപ്പള്ളി ചന്ദ്രയ്യയുടെയും, നിർമൽ ജില്ലക്കാരനായ അബ്ദുൽ റഫീഖിന്റെയും കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ ഈ സഹായം താങ്ങായി. ഒൻപത് വർഷം മുൻപ് നാട്ടിലുണ്ടായ റോഡപകടത്തിൽ രണ്ട് മക്കളെ നഷ്ടപ്പെട്ട അബ്ദുൽ റഫീഖിന്റെ വയോധികനായ പിതാവിന് ഈ മകന്റെ വിയോഗം ഏൽപ്പിച്ച ആഘാതം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഉത്തർപ്രദേശിലെ മൗ സ്വദേശിയായ മർക്കണ്ഡേയ ചൗഹാന്റെ വസതിയിൽ പ്രതിനിധികളെത്തിയപ്പോൾ ഡോ. ഷംഷീർ വിഡിയോ കോളിലൂടെ കുടുംബത്തെ ആശ്വസിപ്പിച്ചു. മർക്കണ്ഡേയ ചൗഹാന്റെ മകൾ അങ്കിത നഴ്സിങ് പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, കുട്ടിയുടെ വിദ്യാഭ്യാസം പൂർണമായും ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പഠനം കഴിഞ്ഞാലുടൻ വിദേശത്ത് ജോലി ലഭ്യമാക്കാനുള്ള സഹായം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

കുടുംബത്തിന്റെ നല്ല നാളേക്കായി രണ്ടുമാസം മുൻപ് വിദേശത്തേക്ക് തിരിച്ച് മൺമറഞ്ഞുപോയ മൗ സ്വദേശി അബ്ദുൽ റഷീദ്, അമ്മയ്ക്കും സഹോദരിമാർക്കും തണലാകാൻ പോയി ഒടുവിൽ ശവപ്പെട്ടിയായി മടങ്ങിയെത്തിയ ബിജ്നോർ സ്വദേശി മുഹമ്മദ് സാഖിബ് എന്നിവരുടെ വീടുകളിലും സങ്കടക്കടലിരമ്പി. ഇന്ത്യൻ കുടുംബങ്ങൾക്ക് പുറമെ, കൊളംബോയിലുള്ള ശ്രീലങ്കൻ പൗരൻ സാമുവൽ രംഗസാമിയുടെ വീട്ടിലും പ്രതിനിധികളെത്തി ധനസഹായം കൈമാറി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സാമുവലിന്റെ വേർപാടിൽ ഭാര്യയും മകളും ഇപ്പോഴും നടുക്കത്തിൽ നിന്ന് മുക്തരായിട്ടില്ല.

അപകടത്തിൽ പരുക്കേറ്റ മലയാളി ഉൾപ്പെടെയുള്ള 9 പേർക്കും സാമ്പത്തിക സഹായം ഉറപ്പാക്കിയിട്ടുണ്ട്. ഇവരുടെ പരുക്കിന്റെ തീവ്രതയും ചികിത്സാ ആവശ്യങ്ങളും മുൻനിർത്തിയാണ് സഹായം കൈമാറിയത്. പരുക്കേറ്റവരിൽ ഉത്തർപ്രദേശിൽ നിന്നുള്ള മൂന്നുപേരും, രാജസ്ഥാനിൽ നിന്നുള്ള രണ്ടുപേരും, കേരളം, തെലങ്കാന, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഉൾപ്പടെ എട്ട് ഇന്ത്യക്കാരാണുള്ളത്. ഒരാൾ നേപ്പാൾ സ്വദേശിയാണ്. ഇവരിൽ നാലുപേർക്ക് നിലവിൽ വിദേശത്തുവച്ചുതന്നെ സഹായം ലഭ്യമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article