അമ്മയെ വിവാഹം കഴിക്കാൻ ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തി; ബാങ്ക് മാനേജർ പിടിയിൽ

News Desk
1 Min Read

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ യുവതിയെ വിവാഹം കഴിക്കുന്നതിനായി അവരുടെ ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. സ്വകാര്യ ബാങ്ക് മാനേജറായ മുസാഫർനഗർ സ്വദേശി അർപിത് പരാശർ (28) ആണ് പോലീസ് പിടിയിലായത്. മീററ്റിലെ റാംരാജ് ഗ്രാമത്തിലെ അംഗദ്‌വീർ എന്ന ആറുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്. 

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന അംഗദ്‌വീറിനെ കാണാതാവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് മുത്തശ്ശി ബൽവിന്ദർ കൗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു വെള്ള കാറിലെത്തിയ വ്യക്തി കുട്ടിയെ വിളിക്കുന്നതും കുട്ടി യാതൊരു എതിർപ്പും കൂടാതെ വാഹനത്തിൽ കയറുന്നതും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. കുട്ടിക്ക് പരിചയമുള്ള ആളാണ് കാറിലുള്ളതെന്ന നിഗമനത്തിൽ പോലീസ് നടത്തിയ അന്വേഷണമാണ് അർപിത് പരാശറിലേക്ക് എത്തിയത്.

കുട്ടിയുടെ അമ്മയായ ഗുർപ്രീത് കൗറിനെ തനിക്ക് മൂന്ന് വർഷമായി അറിയാമെന്നും അവരെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിച്ചിരുന്നതായും പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.  ബന്ധത്തിന് കുട്ടി ഒരു തടസ്സമാകുമെന്ന് കരുതിയാണ്  തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കുട്ടിയെ കാറിൽ കയറ്റി വീട്ടിൽനിന്നും പത്ത് കിലോമീറ്റർ അകലെയുള്ള പാടത്ത് എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിൻ്റെ ആദ്യഘട്ടത്തിൽ കുട്ടിയുടെ മൃതദേഹം കനാലിൽ എറിഞ്ഞുവെന്ന് പറഞ്ഞ് പ്രതി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് പാടത്തുനിന്ന് മൃതദേഹം കണ്ടെടുത്തു.

കുട്ടിയുടെ അമ്മ ഗുർപ്രീത് കൗറിന് ഈ കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article