മുഖ്യമന്ത്രി പദത്തിലേക്ക് രാഹുൽ ഗാന്ധി പരിഗണിക്കുന്നത് കെ സി വേണുഗോപാലിനെയെന്ന് സൂചന; എതിർപ്പുമായി വി ഡി പക്ഷം

2 Min Read

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ രാഹുൽ ഗാന്ധി പിന്തുണയ്ക്കുന്നതായി സൂചന.

ആലപ്പുഴയിൽ നിന്നുള്ള പാർലമെന്റ് അംഗമായ വേണുഗോപാലിനെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തിക്കുന്നതിനായി പാർട്ടി പ്രവർത്തകരെയും നേതാക്കളെയും വരും ദിവസങ്ങളിൽ അനുനയിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്ന ഔദ്യോഗിക യോഗത്തിന് മുന്നോടിയായി രാഹുൽ ഗാന്ധി വേണുഗോപാലുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

അതേസമയം, കെ സി വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പാർട്ടിയിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. വേണുഗോപാലിനെതിരെ കേരളത്തിൽ പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങൾ പാടില്ലെന്ന് പറയുമ്പോഴും വി ഡി സതീശന്റെ രഹസത്യ പിന്തുണയോടെയാണ് ഫ്ളക്സ് പ്രചാരണമെന്നാണ് സൂചന.

ഖർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ വി ഡി സതീശനോട് രാഹുൽ ഗാന്ധി ഇക്കാര്യം നേരിട്ട് ചോദിക്കുകയും, താൻ വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നതിനെ എതിർക്കുന്നുവെന്ന് സതീശൻ തുറന്നുപറയുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.

വേണുഗോപാൽ ജനറൽ സെക്രട്ടറി പദവി ദുരുപയോഗം ചെയ്ത് എം എൽ എമാരിൽ സമ്മർദ്ദം ചെലുത്തി ഗ്രൂപ്പുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് സതീശന്റെ പ്രധാന ആരോപണം. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോയിട്ടുണ്ടെന്നും സ്വന്തം നേട്ടത്തിനായി ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.

നെന്മാറ, കഴക്കൂട്ടം, വടക്കാഞ്ചേരി, നെടുമങ്ങാട്, ചേർത്തല എന്നിവിടങ്ങളിൽ വേണുഗോപാൽ ഇടപെട്ട് സീറ്റ് നൽകിയ സ്ഥാനാർത്ഥികൾ ഇല്ലായിരുന്നുവെങ്കിൽ യു ഡി എഫിന് കൂടുതൽ സീറ്റുകൾ ലഭിക്കുമായിരുന്നുവെന്നും സതീശൻ നേതൃത്വത്തെ അറിയിച്ചു.

സംസ്ഥാനത്തെ പ്രാദേശിക പിന്തുണയുള്ള നേതാവിനെ വേണോ അതോ കേന്ദ്ര നേതൃത്വത്തിലുള്ള വേണുഗോപാലിനെ വേണോ എന്ന കാര്യത്തിൽ കോൺഗ്രസിൽ അനിശ്ചിതത്വം തുടരുകയാണ്. വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും കേരളത്തിൽ ശക്തമായ സ്വാധീനമുണ്ട്. സതീശനെ മുഖ്യമന്ത്രിയാക്കുന്നതിനോട് സഖ്യകക്ഷിയായ ഐ യു എം എല്ലിന് താൽപ്പര്യമുണ്ട്.

140 അംഗ നിയമസഭയിൽ 102 സീറ്റുകൾ നേടിയാണ് യു ഡി എഫ് അധികാരത്തിലെത്തുന്നത്. ഇതിൽ കോൺഗ്രസിന് 63 ഉം ഐ യു എം എല്ലിന് 22 ഉം സീറ്റുകളുണ്ട്. കേരള കോൺഗ്രസ് എട്ട് സീറ്റുകളും ആർ എസ് പി മൂന്ന് സീറ്റുകളും നേടി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ ഡി എഫ് സർക്കാരിനെ പുറത്താക്കാൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശൻ നടത്തിയ പ്രവർത്തനങ്ങൾ നിർണ്ണായകമായിരുന്നുവെന്നാണ് കേരളത്തിലെ ഒരു വിഭാഗം നേതാക്കളുടെ പക്ഷം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version