ന്യൂഡൽഹി: നിലവിൽ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചാലും രാജ്യത്ത് ഇന്ധന വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാളിൽ നാളെ നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെയാണ് വാഗ്ദാനം അറിയിച്ച് സർക്കാർ രംഗത്തെത്തിയത്. പെട്രോളിയം-പ്രകൃതി വാതക ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് ഇന്ധന വില വർധിപ്പിക്കില്ലെന്ന് അറിയിച്ചത്.
അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വില ഉയരുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് കണക്കിലെടുത്താണ് കേന്ദ്രം പ്രതികരിച്ചത്. രാജ്യത്ത് ഇന്ധന പ്രതിസന്ധി ഉണ്ടാവില്ലെന്നും സംസ്ഥാനങ്ങളുമായി ചേർന്ന് വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നുമാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിൻ്റെ വിശദീകരണം.
പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും നിരീക്ഷിക്കുന്നുണ്ടെന്നും മുൻഗണനയ്ക്ക് അനുസരിച്ച് സ്റ്റോക്ക് എത്തിക്കുമെന്നും സുജാത ശർമ പറഞ്ഞു. രാജ്യത്ത് ആവശ്യമായ പെട്രോൾ, ഡീസൽ, എൽപിജി, വ്യോമയാന ടർബൈൻ ഇന്ധനം എന്നിവയുടെ സ്റ്റോക്കുണ്ടും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അറിയിച്ചു.
…

