ദമാം: സങ്കടത്തിന്റെയും അനിശ്ചിതത്വത്തിന്റെയും പെരുംങ്കടൽ താണ്ടി പ്രിയതമന്റെ ചേതനയറ്റ ശരീരത്തിനൊപ്പം പ്രീതിയും മകൻ ജോർജും നാട്ടിലേക്ക് മടങ്ങി. സഊദിയുടെ കിഴക്കൻ പ്രവിശ്യയായ ദമാം അൽ അഹ്സയിൽ അന്തരിച്ച ആലപ്പുഴം തത്തംപള്ളി കുഞ്ഞുമോൻ സക്കറിയയുടെ (മാർട്ടിൻ – 55) മൃതദേഹത്തിനൊപ്പമാണ് ഭാര്യ പ്രീതിയും മകൻ ജോർജും മടങ്ങിയത്.
32 വർഷമായി അൽ അഹ്സയിൽ പ്രവാസിയായിരുന്ന മാർട്ടിൻ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഇഖാമ കാലാവധി കഴിഞ്ഞും മറ്റും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഈ കുടുംബം. മാർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ഭാര്യയെയും മക്കളെയും തിരിച്ചയക്കുന്നതിനുമായി അൽ അഹ്സയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകൾ ചേർന്ന് ‘മാർട്ടിൻ കുടുംബ സഹായ സമിതി’ രൂപീകരിച്ചിരുന്നു.
നാസർ മദനി, ഫൈസൽ വാച്ചാക്കൽ, സുൽഫി കുന്ദമംഗലം, സുശീൽകുമാർ, ചന്ദ്രബാബു എന്നിവർ രക്ഷാധികാരികളും, ഹനീഫ മുവ്വാറ്റുപുഴ കൺവീനറും, ഷിജോമോൻ ജോയിന്റ് കൺവീനറും, സുജിത് കുമാർ ട്രഷററും, അനൂപ് പോൾ ജോയിന്റ് ട്രഷററുമായാണ് കമ്മിറ്റി രൂപീകരിച്ചത്. മൂന്ന് ദിവസം കൊണ്ട് 50,590 റിയാൽ സമാഹരിക്കാൻ കൂട്ടായ്മക്ക് സാധിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകൾ പൂർണമായും ഇന്ത്യൻ എംബസി വഹിച്ചു. അൽ അഹ്‌സ പ്രവാസി കാര്യാലയത്തിൽ നിന്ന് മകന്റെ ആശ്രിത ലെവി ഇനത്തിൽ അടക്കാനുണ്ടായിരുന്ന 20,920 റിയാൽ അടച്ചശേഷമാണ് കുടുംബത്തിന് ഫൈനൽ എക്സിറ്റ് ലഭ്യമാക്കിയത്. നവോദയ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഹനീഫ മുവ്വാറ്റുപുഴയുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്.
മൃതദേഹം ആലപ്പുഴയിലെ വസതിയിലേക്കാണ് കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി കമ്മിറ്റി ഭാരവാഹികൾ കുടുംബത്തെ സന്ദർശിച്ച് വരവുചെലവ് കണക്കുകൾ ബോധ്യപ്പെടുത്തിയിരുന്നു. യാത്രച്ചെലവുകൾക്ക് ശേഷം ബാക്കി വരുന്ന മുഴുവൻ തുകയും കുടുംബത്തിന് കൈമാറുകയും ചെയ്തു
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
