അടൂർ/പത്തനംതിട്ട: ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റി വിദേശത്ത് എത്തിച്ച ശേഷം യുവതിയെ മുറിയിൽ പൂട്ടിയിട്ട് കൂട്ടമായി പീഡിപ്പിച്ച കേസിൽ 4 പേർക്ക് തടവും പിഴയും വിധിച്ച് അടൂർ അതിവേഗ കോടതി. മണക്കാല സ്വദേശിയായ യുവതിയെ കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്ത ശേഷം അവിടെ എത്തിച്ച് ജോലി നൽകാതെ പീഡിപ്പിച്ച കേസിൽ ജോലി വാഗ്ദാനം ചെയ്യാൻ ഇടനില നിന്ന കുരമ്പാല പറന്തൽ പുല്ലുമ്പറമ്പിൽ പുത്തൻവീട്ടിൽ ജോളി സ്റ്റാൻലി (57), തിരുവല്ല കവിയൂർ താഴത്ത് ഉപ്പൻകര വീട്ടിൽ മുരളീധരൻ നായർ (72), ആലുവ ചൂണ്ടി നോച്ചിമാ കൊമ്പാറ മരക്കാരത്ത് പറമ്പിൽ വീട്ടിൽ നവാസ് (ബിജുമോൻ–55), തിരുവല്ല കവിയൂർ ഞാലിക്കണ്ടം താഴത്ത് ഉപ്പൻകര സതീഷ്കുമാർ (40) എന്നിവരെയാണ് ജഡ്ജി ടി.മഞ്ജിത്ത് ശിക്ഷിച്ചത്.
ജോളിക്ക് മൂന്നു മാസം തടവും 1000 രൂപ പിഴയും മുരളീധരൻ നായർക്ക് 6 വർഷവും മൂന്നു മാസവും തടവും 53,000 രൂപ പഴിയും നവാസിന് 37 വർഷവും 9 മാസവും 3.03 ലക്ഷം രൂപ പിഴയും സതീഷ്കുമാറിന് 4 വർഷം തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്.
2013ൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുവൈത്തിലെത്തി കൂട്ടമായി പീഡിപ്പിച്ചതെന്നാണ് കേസ്. കുവൈത്തിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ ശേഷവും ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. 2014ലാണ് അന്നത്തെ എസ്ഐ സുനിൽകുമാർ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
2022ലാണ് അന്നത്തെ ഇൻസ്പെക്ടർ ടി.ഡി.പ്രജീഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 33 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
