കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് അത്ഭുത രക്ഷ. ഏഴ് ദിവസത്തിന് ശേഷമാണ് ടണലില്‍ കുടുങ്ങിയ രണ്ട് നിര്‍മാണ തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തിയത്. ത്രിശൂലി ജലവൈദ്യുത പദ്ധതിയിലെ തുരങ്കത്തില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയിരിക്കുന്നത്. സഞ്ജയ് സാഹ, കബീര്‍ മാഹാരാജന്‍ എന്നീ തൊഴിലാളികള്‍ക്കാണ് പുതു ജീവന് ലഭിച്ചത്. അതേയമയം തുരങ്കത്തില്‍ ജീവനോടെ ഇനിയും ആളുകൾ ഉണ്ടെന്നാണ് സൂചന.
ദുരന്തത്തില്‍ വിറങ്ങലിച്ച നേപ്പാളില്‍ നിന്ന് ആശ്വാസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായവരുടെ പ്രതീകാത്മക രൂപങ്ങളുണ്ടാക്കി സംസ്കരിക്കുന്ന വാര്‍ത്ത അടക്കം പുറത്ത് വന്നിരുന്നു. ഏതാണ്ട് 12 ജലവൈദ്യുത പദ്ധതികളിലായി 900ത്തോളം തൊഴിലാളികളെ കാണാതായി എന്നായിരുന്നു വിവരം. പിന്നാലെ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് തുരങ്ക രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയവര്‍ നേപ്പാളിലെ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു.
പ്രളയത്തിൽ തൃശൂലി പ്രദേശം പൂര്‍ണമായും ഇല്ലാതായിരുന്നു. എന്നാല്‍ അവിടെ പരിശോധനയ്ക്കിടെ ടണലില്‍ നിന്ന് ശബ്ദം കേൾക്കുകയായിരുന്നു എന്നാണ് വിവരം. പിന്നാലെ കുഴിച്ച് തുരങ്ക മുഖം വരെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയിരുന്നു. തുടര്‍ന്ന് ചെറിയ വിടവിലൂടെ അകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് രണ്ട് പേരെ ജീവനോടെ കണ്ടെത്തുന്നത്. മെക്കാനിക്കല്‍ ഫോര്‍മാനാണ് രക്ഷപ്പെട്ട സഞ്ജയ് സാഹ. കബീര്‍ മഹാരാജന് മെക്കാനിക്കല്‍ സൂപ്പർവൈസറാണ്. ഒരാഴ്ചയോളമാണ് ഇവര്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ തുരങ്കത്തിനുള്ളില്‍ കഴിഞ്ഞത്. തുരങ്കത്തിനുള്ളില്‍ നിന്ന് കൂടുതല്‍ ശബ്ദം കേള്‍ക്കുന്നുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
5000ത്തിലധികം പേരെ ഇനിയും നേപ്പാളില്‍ കണ്ടെത്താനുണ്ട്. അതേസമയം കാണാതായ ഇന്ത്യക്കാരുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധനയ്ക്ക് പ്രത്യേക സംവിധാനം ഒരുക്കും എന്നാണ് വിവരം. പരിശോധനയ്ക്ക് സംസ്ഥാന – കേന്ദ്ര സര്‍ക്കാരുടെ ഏകോപനത്തിന് കേന്ദ്ര നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കേന്ദ്ര- സംസ്ഥാന തല ഫോറന്‍സിക് ലബോറട്ടറികളുടെ സേവനം ഉറപ്പാക്കും. ഇന്ത്യയില്‍ താമസിക്കുന്ന ബന്ധുക്കളുടെ സാമ്പിളുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുകയാണ്. കാണാതായവരുടെ ബന്ധുക്കള്‍ സാമ്പിള്‍ നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
