അധ്യാപികയുടെ ക്രൂരമായ ശിക്ഷയില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി
വിദ്യാര്‍ഥികള്‍ തമ്മില്‍ ബിരിയാണിയുടെ പേരിലുണ്ടായ തര്‍ക്കം കലാശിച്ചത് വിദ്യാര്‍ഥിനിയുടെ ദാരുണാന്ത്യത്തില്‍.
സ്കൂളിൽ വെച്ച് അധ്യാപിക നൽകിയ ക്രൂരമായ ശിക്ഷയെത്തുടർന്ന് 10-ാം ക്ലാസ് വിദ്യാർത്ഥിനി മൂന്നാം നിലയിൽ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു. ഫരീദാബാദിലെ നവോദയ വിദ്യാ നികേതൻ സീനിയർ സെക്കൻഡറി സ്കൂളില്‍ ഇന്നലെയാണ് സംഭവം.
അധ്യാപികയ്ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥിനിയുടെ കുടുംബം രംഗത്തെത്തി. സഹപാഠികൾ തമ്മിൽ ബിരിയാണിയെ ചൊല്ലിയുണ്ടായ തർക്കമാണ് സംഭവങ്ങൾക്ക് തുടക്കമിട്ടതെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. വഴക്കിൽ തന്റെ മകൾ പങ്കാളിയായിരുന്നില്ല. എന്നാൽ കാരണം വ്യക്തമായി അന്വേഷിക്കുക പോലും ചെയ്യാതെ അധ്യാപിക മകളെ നാല് മണിക്കൂറോളം കൊടും വെയിലിൽ നിർത്തി ശിക്ഷിച്ചു. ഈ പരസ്യമായ അപമാനവും മാനസിക വിഷമവുമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പിതാവിന്റെ പരാതിയില്‍ പറയുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും പെണ്‍കുട്ടി താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ബി.കെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ പിതാവിന്റെ ആരോപണങ്ങളെല്ലാം സ്കൂൾ അധികൃതർ നിഷേധിച്ചു.
കുട്ടിയെ ശിക്ഷിച്ചിട്ടില്ലെന്നും, ബാത്ത്റൂമിൽ പോകാനായി ക്ലാസ് മുറിയിൽ നിന്നിറങ്ങിയ കുട്ടി നേരിട്ട് മൂന്നാം നിലയിലേക്ക് പോയി ചാടുകയായിരുന്നെന്നുമാണ് സ്കൂൾ പ്രിൻസിപ്പൽ ആർ.കെ ശർമ്മയുടെ വിശദീകരണം. സംഭവത്തിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്കൂൾ മാനേജ്‌മെന്റ്, അധ്യാപകർ, മറ്റ് വിദ്യാർത്ഥികൾ, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ എന്നിവരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
