- ജീവനക്കാരുടെ സുരക്ഷയും പൊതുസമാധാനവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് അൽ ഐൻ കോടതിയുടെ ഈ അപൂർവ വിധി.
അബൂദബി: പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർക്ക് ശിക്ഷ വിധിച്ച് അൽ ഐൻ കോടതി. അക്രമത്തിനിരയായ ജീവനക്കാരൻ ജോലി ചെയ്യുന്ന അതേ പെട്രോൾ പമ്പിൽ രണ്ടുമാസം നിർബന്ധിത സാമൂഹിക സേവനം ചെയ്യണമെന്നാണ് കോടതി ഉത്തരവിട്ടത്. കൂടാതെ, ഔദ്യോഗിക കൃത്യനിർവഹണത്തിലായിരുന്ന പൊതുസേവന ജീവനക്കാരനെ ആക്രമിക്കുകയും പൊതുസമാധാനം ലംഘിക്കുകയും ചെയ്തതിന് പ്രതികൾ 50,000 ദിർഹം വീതം, ആകെ ഒരു ലക്ഷം ദിർഹം പിഴയും അടയ്ക്കണം.
വാഹനത്തിന്റെ മുൻവശത്തെ ചില്ല് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പിന്നീട് അക്രമത്തിലേക്ക് നീങ്ങിയത്. ജോലി ചെയ്യുകയായിരുന്ന ജീവനക്കാരനെ പ്രതികൾ ബലപ്രയോഗത്തിലൂടെയും ശാരീരിക ആക്രമണത്തിലൂടെയും കൈയേറ്റം ചെയ്തതായി കേസ് രേഖകളിൽ പറയുന്നു. സംഭവത്തിന്റെ ഗൗരവം പരിഗണിച്ചാണ് കോടതി പിഴയ്ക്കൊപ്പം സാമൂഹിക സേവനവും ശിക്ഷയായി വിധിച്ചത്.
പൊതുസേവന മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ആക്രമിക്കുന്നതും അവരുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുന്നതും യു.എ.ഇ. നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. ജീവനക്കാരുടെ സുരക്ഷയും പൊതുസമാധാനവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് അൽ ഐൻ കോടതിയുടെ ഈ അപൂർവ വിധി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
