ഹോഷിയാർപൂർ : പലചരക്ക് കടയിലെ തൊഴിലാളിയെ പിരിച്ചുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കടയുടമയുടെ സഹോദരനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലാണ് സംഭവം.
ബസ്സി ബഹാദ് ഗ്രാമവാസിയായ മുക്തിയാർ സിംങ് എന്ന 45 കാരനാണ് കൊല്ലപ്പെട്ടത്. ജൂലൈ 19നാണ് സംഭവം നടക്കുന്നതെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. മുക്തിയാർ സിംങ്ങിന്റെ സഹോദരന്റെ പലചരക്ക് കടയിൽ ജോലി ചെയ്തിരുന്ന അമൻദീപിനെയാണ് പിരിച്ചുവിട്ടത്. ഇത് ചോദ്യം ചെയ്യാനായി ശ്യാം എന്ന വ്യക്തിയുമായി അമൻദീപ് കടയിലെത്തുകയായിരുന്നു. പിന്നാലെയുണ്ടായ തർക്കത്തിനിടയിൽ അമൻദീപ് മുക്തിയാർ സിംങ്ങിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ മുക്തിയാർ സിംങ്ങിനെ ഉടൻ തന്നെ ഭുങ്കയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അമൻദീപിനെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. ഒളിവിലുള്ള മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
