പാലക്കാട്: അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്നു ചാക്കുകളിലാക്കി ഉപേക്ഷിച്ചനിലയിൽ യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്ന് പോലീസ് കരുതുന്നു. മൃതദേഹങ്ങൾ അഞ്ചുദിവസത്തോളം വെള്ളത്തിൽ കിടന്നതായിട്ടാണ് െഫാറൻസിക് പരിശോധനയിൽ ലഭിച്ച സൂചന.
ഒഴുകിവന്ന് പുഴയോരത്ത് തങ്ങിക്കിടക്കുന്ന നിലയിൽ മൂന്നു ചാക്കുകളാണ് പ്രദേശത്ത് കാലിമേക്കാൻ എത്തിയവർ ഞായറാഴ്ച ഉച്ചയോടെ കണ്ടത്. ആദ്യ ചാക്ക് തുറന്നപ്പോൾ അതിൽ ശരീരഭാഗങ്ങളാണെന്നറിഞ്ഞതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഫോറൻസിക് വിഭാഗവും നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ ചാക്കിൽനിന്ന് മുപ്പത് വയസ്സോളം തോന്നിക്കുന്ന യുവതിയുടേയും അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടേയും ശിരസ്സ് ഉൾപ്പെടെ ശരീരഭാഗങ്ങൾ പുറത്തെടുത്തത്.
ശരീരഭാഗങ്ങൾക്ക് നാലുദിവസത്തിലേറെ പഴക്കം കണക്കാക്കുന്നുണ്ട്. മൂന്നാമത്തെ ചാക്കിൽ അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ യുവതിയുടെ ശരീരഭാഗങ്ങളാണ് ഉണ്ടായിരുന്നത്. ഇരുത്തി, കൈകാലുകൾ മടക്കി ഒരു ചാക്കിനുള്ളലേക്ക് കയറ്റിയ നിലയിലായിരുന്നു മൃതദേഹം.
മൂന്നുദിവസംമുൻപുവരെ പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഞായറാഴ്ച ഒഴുക്ക് കുറഞ്ഞതോടെയാവാം ചാക്കുകൾ അടിഞ്ഞതെന്നുകരുതുന്നു. മേഖലയിലും തമിഴ്നാട് അതിർത്തിയോട് ചേർന്നും അടുത്ത ദിവസങ്ങളിൽ കാണാതായവരെക്കുറിച്ചുള്ള വിവരം തേടിത്തുടങ്ങിയതായി അഗളി ഡിവൈ.എസ്.പി. ആർ. അശോകൻ പറഞ്ഞു. അഗളി സി.െഎ. സി. രതീശ് ഉൾപ്പെടെയുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
കഴുത്തറുത്തത് യന്ത്രസഹായത്തോടെയാവാമെന്ന് സൂചന
യന്ത്രം ഉപയോഗിച്ച് കഴുത്തറത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. ഒരാൾക്ക് ഒറ്റയ്ക്ക് ഇത് നടത്താനാവില്ലെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹങ്ങൾ ഇടുപ്പിന്റെ ഭാഗത്ത് മടക്കി കൈകാലുകൾ ചേർത്തുെവച്ച് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞശേഷമാണ് ചാക്കിൽ കയറ്റിയിട്ടുള്ളത്. ഇതാണ് കൃത്യത്തിൽ ഒന്നിലേറെ പേർ ഉൾപ്പെട്ടിട്ടുണ്ടാവുമെന്ന സംശയമുയരാൻ കാരണം.
തമിഴ്നാട്ടിൽനിന്ന് വിതരണം ചെയ്യുന്ന കേരളത്തിലും ലഭ്യമായ ബിരിയാണി അരിയുടെ ചാക്കുകളിലാണ് മൃതദേഹങ്ങൾ. ചാക്കുകൾ വാങ്ങിയത് എവിടെനിന്നാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
