ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിൽ പാർലമെന്റ് മാർച്ച് നടത്തിയ യുവാക്കൾക്കുനേരെ പെല്ലെറ്റ് ഗൺ ഉപയോഗിച്ചില്ലെന്ന കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും വാദം തള്ളി ആശുപത്രി റിപ്പോർട്ട്. അർധസേനയുടെയും ഡൽഹി പൊലീസിന്റെയും അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ കണ്ണിൽനിന്ന് പെല്ലെറ്റുകൾ നീക്കം ചെയ്തു.
ഡൽഹിയിലെ ലേഡി ഹാർഡിങ് ആശുപത്രിയിൽ ചികിത്സയിലുള്ള ഷെയ്ഖ് ഇർഷാദ് മൻസൂരി(25) യെയാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. യുവാവിന്റെ നെഞ്ചിലും കഴുത്തിലും പെല്ലെറ്റുകൾ തറച്ചിട്ടുണ്ടെന്നും ഇവ നീക്കംചെയ്യേണ്ടതുണ്ടെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. യൂണിഫോം ധരിച്ച റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) ആണ് ആക്രമിച്ചതെന്ന് യുവാവിന്റെ സുഹൃത്തുക്കൾ പറഞ്ഞു.
പെല്ലെറ്റ് ഗൺ ഉപയോഗത്തിൽ നിരവധിപേർക്ക് പരിക്കേറ്റെന്ന് കോക്രോച്ച് ജനതാ പാർടി (സിജെപി) ആരോപിച്ചിരുന്നു. പരിക്കേറ്റ 80 പേരിൽ ഒരാളെങ്കിലും പെല്ലറ്റ് ഗൺ ആക്രമണത്തിനിരയായെന്നാണ് വിവരം. സമൂഹമാധ്യങ്ങളിലും പെല്ലെറ്റുകൾ ഏറ്റ സമരക്കാരുടെ ചിത്രം പ്രചരിച്ചു. ഇതിന് പിന്നാലെയാണ് കേന്ദ്രവും ഡൽഹി പൊലീസും ഇത് വ്യാജപ്രചാരണമാണെന്ന ന്യായീകരണവുമായി രംഗത്തുവന്നത്.
പൊലീസ് അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ 21 കാരിയായ സാക്ഷി എന്ന യുവതി രാംമനോഹർ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
