ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കടലിൽ കണ്ടെത്തി; ദുരൂഹതയെന്ന് കുടുംബം

News Desk
1 Min Read

ഹൈദരാബാദ്: രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഫിന്‍ലന്‍ഡില്‍ കാണാതായ തെലങ്കാന സ്വദേശിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മനിദീപ് റെഡ്ഡിയുടെ(18)മൃതദേഹമാണ് ഹെല്‍സിങ്കിയില്‍ കടലില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

ലാപ്പീന്റാന്റ-ലാഹ്തി ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലെ സോഫ്റ്റ്വെയര്‍ ആന്റ് സിസ്റ്റംസ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് മനിദീപ്. മെയ് അഞ്ചിന് ഹെല്‍സിങ്കിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് അവസാനമായി മനിദീപിനെ കണ്ടത്. അന്നു വൈകുന്നേരം ട്രെയിന്‍ മാര്‍ഗമാണ് വിദ്യാര്‍ഥി ഹെല്‍സിങ്കിയില്‍ എത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

സാങ്കേതികവിദ്യ വാർത്താ ലേഖനങ്ങൾ
ജൂലൈ ഒമ്പതിന് കടലില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഫിന്‍ലന്‍ഡ് പോലീസ് പറഞ്ഞു. മൃതദേഹത്തിലുണ്ടായിരുന്ന ഫിന്നിഷ് ഐഡന്റിറ്റി കാര്‍ഡും ബാങ്ക് കാര്‍ഡും ഇന്ത്യന്‍ രൂപയും ഉപയോഗിച്ചാണ് വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞതെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയതില്‍ അന്വേഷണം നടത്തുകയാണെന്നും കുറ്റകൃത്യങ്ങളുടെ സൂചനയില്ലെന്നും പോലീസ് വ്യക്തമാക്കി.അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് മനിദീപിന്റെ കുടുംബം ആരോപിക്കുന്നത്.

പോലീസ് കേസ് കൃത്യമായി അന്വേഷിച്ചില്ലെന്നും വിവരങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കുടുംബം പറഞ്ഞു. മെയ് അഞ്ചിന് കാണാതായെന്നാണ് പോലീസ് പറയുന്നത്, എന്നാല്‍ മെയ് ഒമ്പതിനും പത്തിനും മനിദീപിന്റെ യൂണിവേഴ്സിറ്റി അക്കൗണ്ടില്‍ ലോഗിന്‍ ഉണ്ടായിട്ടുണ്ടെന്നും പോലീസ് ഇത് അന്വേഷിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, ലോഗിന്‍ ഐപി വിലാസങ്ങളെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഫിന്നിഷ് അധികൃതര്‍ പ്രതികരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article