ടെഹ്റാൻ: ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ മൃതേദഹം പുണ്യനഗരിയായ നജാഫിൽ പൊതു ദർശനത്തിനെത്തിച്ചു. ജനലക്ഷങ്ങൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുകയാണ്.
ഇന്നലെ രാത്രി പ്രധാനമന്ത്രി അലി അൽ സെയ്ദിയുടെയും ഉന്നത ഇറാഖി രാഷ്ട്രീയ-മത നേതാക്കളുടെയും സാന്നിധ്യത്തിൽ മൃതദേഹം ഏറ്റുവാങ്ങി. ഇന്ന് നജാഫിലൂടെ ആറ് കിലോമീറ്റർ സഞ്ചരിക്കുന്ന വിലാപയാത്ര, ഷിയാ മുസ്ലിംകളുടെ വിശുദ്ധ കേന്ദ്രമായ ഇമാം അലി മസ്ജിദിൽ സമാപിക്കും. രാവിലെ ആരംഭിച്ച വിലാപയാത്രയിൽ ഇതിനകം 20 ലക്ഷത്തിലധികം പേർ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ.
നജാഫിലെ ചടങ്ങുകൾക്ക് ശേഷം ഹെലികോപ്റ്റർ മാർഗം ഭൗതികശരീരം കർബലയിൽ എത്തിക്കും. ഇവിടെ പ്രസിദ്ധമായ ഇമാം ഹുസൈൻ, ഇമാം അൽ അബ്ബാസ് മസ്ജിദുകളിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകൾ നടക്കും. ഇന്ന് രാത്രിയോടെ ഇറാനിൽ തിരിച്ചെത്തിക്കുന്ന ഭൗതികശരീരം, നാളെ ഖമനേയിയുടെ ജന്മനാടായ മഷാദിലെ ഇമാം റെസ മസ്ജിദിൽ ഇമാം റേസയുടെ ശവകുടീരത്തിന് സമീപം ഖബറടക്കും. ലോകനേതാക്കളുടെയും ഉന്നത ഷിയാ പുരോഹിതരുടെയും സാന്നിധ്യമുണ്ടാകുന്ന ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് മഷാദിൽ പുരോഗമിക്കുന്നത്.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. സംഘർഷ പശ്ചാത്തലത്തിൽ 125 ദിവസങ്ങള്‍ക്ക് ശേഷമാണ് ഖമനേയിയുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നത്. ജനസാഗരം ഒഴുകിയെത്തുന്ന ചടങ്ങുകള്‍ക്കായി വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഖമനേയിക്കൊപ്പം കൊല്ലപ്പെട്ട മകളുടെയും മരുമകൻ്റെയും 14 മാസം മാത്രം പ്രായമുള്ള ചെറുമകളുടെയും, നിലവിലെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ ഭാര്യ മിസ്ബാഹ് അൽ ഹുദ ബഗേരിയുടെയും മരണാനന്തചടങ്ങുകള്‍ ഒപ്പം നടക്കും.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
