തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് ഏഴ് പേർ കൂടി മരിച്ചു. എലിപ്പനി ബാധിച്ച് മൂന്ന് പേരും, ഡെങ്കിപ്പനി, അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് ഒന്നുവീതം ആളുകളും ഇൻഫ്ലുവൻസ ബാധിച്ച് രണ്ട് പേരുമാണ് ഇന്ന് മരിച്ചത്. ഇതോടെ കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളിൽ പകർച്ചവ്യാധികൾ ബാധിച്ചു മരിച്ചവരുടെ എണ്ണം തൊണ്ണൂറ്റി നാല് ആയി.
13359 പേരാണ് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത്. വയറിളക്ക രോഗങ്ങളുമായി 3691പേരും ചികിത്സ തേടി. രണ്ട് പേർക്ക് മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുകയാണ്. ഇന്ന് മാത്രം 56 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം മാത്രം 1401ഡെങ്കിപ്പനി കേസുകളും അഞ്ച് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം 18 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 3869 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
അതേസമയം, ഇന്ന് പത്ത് പേർക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട്, എറണാകുളം, മലപ്പുറം, ജില്ലകളിൽ ഒരോ കേസ് വീതവും സ്ഥിരീകരിച്ചു. 150 പേർക്കാണ് ജൂൺ മാസത്തിൽ രോഗം ബാധിച്ചത്. ഈ മാസം മാത്രം ആറുമരണവും റിപ്പോർട്ട് ചെയ്തു. 226 പേർക്കാണ് ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
