ഡൽഹി: രാജ്യമാകെ തരംഗമായി മാറിയ കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന് ഡൽഹിയിൽ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിലാണ് സമരം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയടക്കം രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകൾക്കെതിരെയാണ് പ്രതിഷേധം.
അമേരിക്കയിലെ ബോസ്റ്റണിൽ നിന്ന് യാത്ര തിരിച്ച പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ രാവിലെ എട്ട് മണിയോടെ ഡൽഹിയിലെത്തും. മുഖ്യധാര രാഷ്ട്രീയ പാർട്ടി നേതാക്കളും യുവജന-വിദ്യാർഥി സംഘടനകളും കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സമരത്തിന് അനുമതി തേടിയിട്ടെന്ന നിലപാടിലാണ് ഡൽഹി പൊലീസ്.
പ്രതിഷേധത്തിനെത്തുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ (ചെയ്യേണ്ടവയും ചെയ്യാൻ പാടില്ലാത്തവയും) കഴിഞ്ഞ ദിവസം കോക്രോച്ച് ജനതാ പാർട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കയ്യിൽ രാജ്യത്തിൻ്റെ പതാകയും പുസ്തകവും കരുതുക, പ്രതിഷേധസമയം ഏതെങ്കിലും സോഷ്യൽ മീഡിയ അക്കൗണ്ടിൽ ലൈവ് പോകുക, കുറ്റവാളികളെ പൊലീസിൽ അറിയിക്കുക, സൺസ്ക്രീനും തൊപ്പിയും ധരിച്ച് എത്തുക, വെള്ളം നന്നായി കുടിച്ചിരിക്കുക എന്നീ നിർദേശങ്ങളാണ് കോക്രോച്ച് ജനതാ പാർട്ടി പങ്കുവച്ചത്. പ്രതിഷേധത്തിന് എത്തുമ്പോൾ ഭക്ഷണം കഴിച്ച് വരുക, പൂക്കളുമായി വന്ന് പൊലീസുകാർക്ക് നൽകുക എന്നീ നിർദേശങ്ങളും പങ്കുവച്ചിട്ടുണ്ട്.
ഔദ്യോഗിക വക്താക്കളായി കോക്രോച്ച് ജനതാ പാർട്ടി മൂന്ന് പേരെ പ്രഖ്യാപിച്ചിരുന്നു. മാധ്യമ പ്രവർത്തകൻ സൗരവ് ദാസ്, ചലച്ചിത്ര പ്രവർത്തകൻ വിജേത ദാഹിയ, ഐഐടി കാൺപൂർ വിദ്യാർഥി അശുതോഷ് എന്നിവരെയാണ് വക്താക്കളായി പ്രഖ്യാപിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
