- റിയാദ് കെഎംസിസിയുടെയും മറ്റ് സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ ഇയാൾക്കായി എക്സിറ്റ് അടക്കമുള്ള യാത്രാരേഖകൾ ശരിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അന്ത്യം
റിയാദ്: കഴിഞ്ഞ ഏതാനും മാസങ്ങളായി ബത്ഹയിലും പരിസരപ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന തൃശൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കൽ തോമസ് ടിൻസൺ (40) ആണ് മരിച്ചത്. ബത്ഹയിലെ കെട്ടിടത്തിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ ഇവിടെയായിരുന്നു രാത്രി ഉറങ്ങിയിരുന്നത്.
തൊഴിലില്ലാതിരുന്ന തോമസ്, പ്രദേശത്തെ മലയാളി കൂട്ടായ്മകളുടെയും കാരുണ്യപ്രവർത്തകരുടെയും സഹായത്തോടെയാണ് ജീവിച്ചിരുന്നത്. മുൻപ് ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം, അവിടെനിന്നിറങ്ങി ടൗണിൽ കറങ്ങിനടക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് താമസസൗകര്യം ഒരുക്കി നൽകിയിരുന്നു.
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഇയാളുടെ പക്കൽ പാസ്‌പോർട്ടോ ഇഖാമയോ ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടു വർഷമായി സ്പോൺസറുമായും ബന്ധമില്ലായിരുന്നു. റിയാദ് കെഎംസിസിയുടെയും മറ്റ് സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ ഇയാൾക്കായി എക്സിറ്റ് അടക്കമുള്ള യാത്രാരേഖകൾ ശരിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അന്ത്യം.
സഊദി റെഡ് ക്രസന്റ് അധികൃതർ സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ വൊളന്റിയർമാർ രംഗത്തുണ്ട്
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
