വൃത്തിയില്ല; മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അഞ്ച് റസ്റ്റോറന്റുകൾ പൂട്ടിച്ചു

News Desk
1 Min Read

മുംബൈ: വൃത്തി​ഹീനമായ സാഹചര്യത്തിൽ ഭക്ഷണം നൽകിയതിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അഞ്ച് റസ്റ്റോറന്റുകൾ പൂട്ടിച്ച് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ.

ശുചിത്വം, ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിലാണ് അഞ്ച് റസ്റ്റോറന്റുകൾക്ക് പിടിവീണത്. ആകെ 45 ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, ധാബകൾ എന്നിവ പരിശോധിച്ചു. ആകെ 11 റസ്റ്റോറന്റുകളുടെ ലൈസൻസ് റദ്ദാക്കി. 33 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

പെർമിറ്റ് റൂം(Permit Room), പവലിയൻ (Pavilion), മെഡിറ്ററേനിയൻ (Mediterranean), ഓറിയന്റൽ സ്വിങ് (Oriental Swing), ക്ലബ് വേ ആൻഡ് പേസ്ട്രി കൗണ്ടർ (Clubway & Pastry Counter) എന്നീ അഞ്ച് ഔട്ട്‌ലെറ്റുകൾക്കെതിരെയാണ് നടപടി. ഭക്ഷണം സൂക്ഷിക്കുന്നതിലും റസ്റ്റോറന്റുകൾ വീഴ്ച വരുത്തിയതായി കണ്ടെത്തി. മഹാരാഷ്ട്ര എഫ്ഡിഎ കമീഷണർ തുകാറാം മുണ്ടെയുടെ നേതൃത്വത്തിലാണ് പരിശോധനകൾ. മുമ്പ് നടത്തിയ പരിശോധനയിൽ കൊളാബയിലെ മക്ഡൊണാൾഡ്സ്, ഖാർ ജിംഖാന എന്നിവയുടെ ലൈസൻസും സസ്പെൻഡ് ചെയ്തിരുന്നു.

മുംബൈയിലെ ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്, സാന്താക്രൂസ് വെസ്റ്റിലെ ബജ്‌റംഗ് സ്വീറ്റ് മാർട്ട്, അന്ധേരി വെസ്റ്റിലെ എഎസ്എം ഹോട്ടൽസ് എന്നിവയ്ക്കെതിരെയും നടപടി സ്വീകരിച്ചു. നാഗ്പൂരിലെ ഡിയു ബ്രദേഴ്സ് ഷവർമ, നാസിക്കിലെ അവന്തി സ്നാക്ക്സ്, അമരാവതിയിലെ പിന്റു യാദവ് സ്വീറ്റ്സ് എന്നിവയുടെ ലൈസൻസുകളും സസ്‌പെൻഡ് ചെയ്തു. പുണെ ഡിവിഷനിൽ കെഎഫ്സി ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങളുടെ ലൈസൻസും സസ്‌പെൻഡ് ചെയ്തു. മിക്കയിടങ്ങളിലും വൃത്തി​​ഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തതെന്നും സൂക്ഷിച്ചതെന്നും കണ്ടെത്തി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!