അലാസ്ക: പടിഞ്ഞാറൻ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് എട്ടുപേർ മരിച്ചതായി അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ മരിച്ചതായി യുഎസ് സൈന്യം അറിയിച്ചു. അലാസ്കയിലെ കേപ് ന്യൂവൻഹാം ലോംഗ് റേഞ്ച് റഡാർ സൈറ്റ് വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. ആങ്കറേജിൽ നിന്ന് പുറപ്പെട്ട വിമാനം വ്യാഴാഴ്ച ഉച്ചയോടെ കെയ്പ് ന്യൂവെൻഹാമിൽ ഇറങ്ങാൻ സമീപിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽപ്പെട്ടത് യുഎസ് സൈന്യത്തിന് കരാർ അടിസ്ഥാനത്തിൽ സേവനം നൽകിയിരുന്ന സെസ്ന 441 സിവിലിയൻ വിമാനമാണ്. രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് മേധാവി ക്ലിന്റ് ജോൺസൺ പറഞ്ഞു. യാത്രക്കാരുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സൈന്യത്തിനുണ്ടായ കനത്ത നഷ്ടമാണിതെന്ന് അലാസ്കൻ കമാൻഡിന്റെയും അലാസ്കൻ നോർത്ത് അമേരിക്കൻ എയ്റോസ്പേസ് ഡിഫൻസ് കമാൻഡ് റീജിയന്റെയും പതിനൊന്നാം വ്യോമസേനയുടെയും കമാൻഡറായ യുഎസ് എയർഫോഴ്സ് ലെഫ്റ്റനന്റ് ജനറൽ റോബർട്ട് ഡേവിസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
പസഫിക് എയർഫോഴ്സ് റീജിയണൽ സപ്പോർട്ട് സെന്ററാണ് റഡാർ സൈറ്റ് കൈകാര്യം ചെയ്യുന്നത്. അലാസ്കൻ വ്യോമാതിർത്തിയിലും അതിർത്തികളിലും പ്രവർത്തിക്കുന്ന വിമാനങ്ങളെ ട്രാക്ക് ചെയ്യുന്ന വിദൂര റഡാർ സൈറ്റുകളുടെ ശൃംഖലയുടെ ഭാഗമാണിത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
