ബെംഗളൂരു: ആഡംബര കാറുകള്‍ തിരഞ്ഞുപിടിച്ച് മോഷ്ടിച്ച് രാജസ്ഥാനില്‍ കൊണ്ടുപോയി വിൽപ്പന നടത്തിയ കേസിൽ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് ബെംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്തു. പ്രതികളുടെ പക്കല്‍ നിന്നും 35 ലക്ഷം രൂപ വിലവരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ പിടിച്ചെടുത്തിട്ടുണ്ട്. ജൂണ്‍ 27 ന് ബെംഗളൂരുവിലെ ഒരു ഹോട്ടല്‍ പാര്‍ക്കിങ്ങില്‍ നിന്നും തൻ്റെ ഫോര്‍ച്യൂണര്‍ മോഷണം പോയതായി ചെന്നൈ സ്വദേശി പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
രാത്രി 1.30-ഓടെ സിനിമ കണ്ട് തിരികെ ഹോട്ടലില്‍ എത്തി വാഹനം പാര്‍ക്ക് ചെയ്ത് മുറിയിലേക്ക് പോയതായിരുന്നു ചെന്നൈ സ്വദേശി. എന്നാല്‍ തിരികെ വന്നപ്പോള്‍ വാഹനം മോഷണം പോയിരുന്നു. അന്വേഷണത്തില്‍ വാഹനം ബെല്‍ഗാവി-പുണെ ദേശീയപാതയില്‍ക്കൂടി കടന്നുപോയതായി പോലീസ് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് വിലകൂടിയ കാറുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തി പണമുണ്ടാക്കുന്ന രീതിയെ കുറിച്ച് യുവതി പൊലീസിനോട് പറയുന്നത്.
കേസിലെ പ്രധാന പ്രതിയെ പ്രത്യേകാന്വേഷണ സംഘം ജൂലൈ 17-ന് പിടികൂടിയിരുന്നു. അത്യാധുനിക ഉപകരണങ്ങള്‍കൊണ്ട് നിര്‍മിച്ച ഡ്യൂപ്ലിക്കേറ്റ് താക്കോലുകള്‍ ഉപയോഗിച്ചാണ് ആഡംബര വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോയിരുന്നത്. തുടര്‍ന്ന് രാജസ്ഥാനിലെ ബാര്‍മര്‍, ബലോത്ര തുടങ്ങിയ ഇടങ്ങളില്‍ എത്തിച്ച് വില്‍ക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 21ഓളം കേസുകളില്‍ ഇരുവരും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
