ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ സർക്കാർ. സംസ്ഥാനത്തെ വനിതാ ജീവനക്കാരുടെ പ്രസവാവധി ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തിനും ഇനി മുതൽ 365 ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭിക്കും.
ആദ്യത്തെ രണ്ട് കുട്ടികളുടെ പ്രസവത്തിന് ലഭിക്കുന്ന അതേ ആനുകൂല്യം തന്നെ മൂന്നാമത്തെ പ്രസവത്തിനും ലഭ്യമാക്കുന്നതിലൂടെ സ്ത്രീക്ഷേമ പ്രവർത്തനങ്ങളിൽ പുതിയൊരു മാതൃകയാണ് തമിഴ്‌നാട് സർക്കാർ മുന്നോട്ടുവെക്കുന്നത്.
നേരത്തെ നിലനിന്നിരുന്ന നിയമപ്രകാരം, രണ്ട് കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിന് 12 ആഴ്ച (84 ദിവസം) മാത്രമാണ് പൂർണ്ണ ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ടായിരുന്നത്. പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ ഇത് ഒരു വർഷമായി വർദ്ധിക്കും. ഇതുസംബന്ധിച്ച വിശദമായ സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നിയമസഭയിൽ നടന്ന ഗ്രാന്റുകൾക്കായുള്ള ചർച്ചയ്ക്കിടെ മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡി. ശരത്കുമാറാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിലവിലെ ചട്ടമനുസരിച്ച് രണ്ട് കുട്ടികളിൽ താഴെയുള്ള സ്ഥിരം ജീവനക്കാർക്ക് നേരത്തെ തന്നെ 365 ദിവസത്തെ അവധി ലഭിക്കുന്നുണ്ടായിരുന്നു. എന്നാൽ മൂന്നാം പ്രസവത്തിന് നിയമപരമായ കുറഞ്ഞ ആനുകൂല്യങ്ങൾ മാത്രമേ മുൻപ് നൽകിയിരുന്നുള്ളൂ.
സംസ്ഥാനത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾ കൂടി കണക്കിലെടുത്താണ് ഇത്തരമൊരു നയപരമായ തീരുമാനം. തമിഴ്‌നാട്ടിലെ മൊത്തം പ്രത്യുൽപ്പാദന നിരക്ക് (1.4) ദേശീയ ശരാശരിയായ 2.1-ൽ താഴെയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, ജനസംഖ്യയിൽ 16 ശതമാനത്തോളം പേർ 60 വയസ്സിന് മുകളിലുള്ളവരാണ്. ഈ സാഹചര്യത്തിൽ, വളരുന്ന കുടുംബങ്ങളെ പിന്തുണയ്ക്കാനും സാമൂഹിക സുരക്ഷ ഉറപ്പാക്കാനുമുള്ള ഭരണകൂടത്തിന്റെ അജണ്ടയുടെ ഭാഗമാണ് പുതിയ പ്രസവാവധി നയമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
