കൊച്ചി: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് (ഹിസ്റ്റെറെക്ടമി) ശമ്പളത്തോട് കൂടിയ 45 ദിവസത്തെ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി. സമഗ്ര ശിക്ഷയിൽ സ്പെഷ്യൽ എജുക്കേറ്റർമാരായി ജോലി ചെയ്യുന്ന നിഷ ജോസ്, പി സി മോളി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ ഉത്തരവ്.
ശസ്ത്രക്രിയയെ തുടർന്ന് ഇവർ നൽകിയ മെഡിക്കൽ അവധി അപേക്ഷ സർക്കാർ തള്ളിയിരുന്നു. കരാർ ജീവനക്കാർക്ക് പ്രസവാവധിക്ക് അർഹതയുണ്ടെങ്കിലും ഹിസ്റ്റെറെക്ടമിക്ക് കെഎസ്ആർ ചട്ടം 101എ പ്രകാരമുള്ള ആനുകൂല്യം നൽകാനാവില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ, പ്രസവാവധിയും ഗർഭച്ഛിദ്രത്തെത്തുടർന്നുള്ള അവധിയും അനുവദിക്കുമ്പോൾ സമാന സ്വഭാവമുള്ള ചികിത്സയ്ക്ക് അവധി നിഷേധിക്കുന്നത് വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു.
സ്ത്രീകളുടെ ആരോഗ്യപരമായ ആവശ്യങ്ങൾ പരിഗണിച്ചുള്ള ആനുകൂല്യം കരാർ ജീവനക്കാരാണെന്ന കാരണത്താൽ നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രസവാവധി സംബന്ധിച്ച ആനുകൂല്യം കരാർ ജീവനക്കാർക്കും ബാധകമാക്കി 2021ൽ സർക്കാർ ഉത്തരവിറക്കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്കും സമാനമായ അവധി അനുവദിക്കേണ്ടതാണെന്ന് കോടതി ഉത്തരവിട്ടു. ഹർജിക്കാരുടെ അവധി അപേക്ഷ നാല് മാസത്തിനകം പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാനും സർക്കാരിന് നിർദേശം നൽകി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
