ദുബായ്: വടക്കൻ കുവൈത്തിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചൈനീസ് കമ്പനിയുടെ കെട്ടിടത്തിനു മുകളിലാണ് മിസൈൽ പതിച്ചത്. ഇറാനിൽ കനത്ത ആക്രമണം നടത്തിയതായി യുഎസ് വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു പ്രത്യാക്രമണം.
യുഎസിനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റവലൂഷനറി ഗാർഡ് മുന്നറിയിപ്പു നൽകി. ഹോർമുസിൽ ഇന്നലെ 2 എണ്ണ ടാങ്കറുകൾ കൂടി ആക്രമിക്കപ്പെട്ടു. വ്യോമാക്രമണത്തെ തുടർന്നു കപ്പലുകളിൽ സ്ഫോടനമുണ്ടായി. ജോർദാനിലെ അസ്റഖ് സൈനിക താവളം ആക്രമിച്ചതായും ഇറാൻ അറിയിച്ചു.
ഈജിപ്തിലെ ദെമെയ്ത്ത തുറമുഖത്തു നങ്കൂരമിട്ടിരുന്ന യുഎസ് വാതക സംഭരണ കപ്പലിനു നേരെ ഡ്രോൺ ആക്രമണമുണ്ടായി. ഫെബ്രുവരി 28ന് പശ്ചിമേഷ്യയിൽ ആക്രമണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഈജിപ്തിനെ ലക്ഷ്യമിടുന്നത്. 2 കപ്പലുകൾ ആക്രമിക്കപ്പെട്ടു. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈജിപ്ത് ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. സൗദിയുടെ കിഴക്കൻ മേഖലയിലെ എണ്ണപ്പാടങ്ങളിൽ ഇന്നലെയും ആക്രമണമുണ്ടായി. എന്നാൽ, ഈ ആക്രമണങ്ങൾ ഇറാഖിൽനിന്നാണെന്നതിന് തെളിവില്ലെന്ന് അവരുടെ കരസേനാ വക്താവ് പറഞ്ഞു.
ഹോർമുസിന്റെ നിയന്ത്രണം സംബന്ധിച്ച് ഒമാനുമായി ചർച്ച തുടരുകയാണെന്ന് ഇറാൻ വ്യക്തമാക്കി. ഇതിനിടെ, ഖത്തർ എനർജിയുടെ 2 വാതക ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു. ഈ മാസം 11നു ശേഷം ആദ്യമായാണ് പ്രകൃതി വാതകവുമായി ഒരു കപ്പൽ ഹോർമുസ് കടക്കുന്നത്. ഖത്തറിലെ റാസ് ലഫാൻ ടെർമിനലിൽനിന്ന് വാതകം നിറച്ച കപ്പൽ പാക്കിസ്ഥാനിലെ ഖാസിം പോർട്ട് ലക്ഷ്യമാക്കി നീങ്ങുന്നതായാണ് റിപ്പോർട്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
