തിരുവനന്തപുരം: കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ പുതുതായി സജ്ജമാക്കിയ സ്കിൻ ബാങ്കിൽ ആദ്യത്തെ ചർമ്മദാനം നടന്നു. ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരിച്ച പത്തനംതിട്ട സ്വദേശി ആഷിഖ് വിജയന്റെ (17) ചർമമാണ് ദാനം ചെയ്തത്. കോട്ടയം മെഡിക്കൽ കോളേജിൽ സ്കിൻ ബാങ്കും സ്കിൻ ട്രാൻസ്പ്ലാന്റും ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ ചർമദാനമാണിത്.
ജൂൺ 28ന് പത്തനംതിട്ട ടൗണിലുണ്ടായ ബൈക്ക് അപകടത്തെ തുടർന്നാണ് ആഷിഖിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. മകന്റെ വിയോഗത്തിന്റെ കടുത്ത ദുഃഖത്തിനിടയിലും ചർമദാനത്തിന് അച്ഛൻ വിജയൻ സുകുമാരൻ, അമ്മ ജലജ ജി, സഹോദരൻ അശ്വിൻ എന്നിവരടങ്ങുന്ന കുടുംബം മാതൃകാപരമായി മുന്നോട്ടുവരികയായിരുന്നു.
ആഷിഖിന്റെ ചർമത്തോടൊപ്പം കോർണിയകളും (നേത്രപടലം) ദാനം ചെയ്യാൻ കുടുംബം സമ്മതപത്രം നൽകിയിരുന്നുവെങ്കിലും സാങ്കേതിക തടസങ്ങൾ കാരണം കോർണിയ ശേഖരിക്കാൻ സാധിച്ചില്ല. തുടർന്ന് ചർമദാനം വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിന് ശേഷം സംസ്ഥാനത്തെ സർക്കാർ മേഖലയിലെ രണ്ടാമത്തെ സ്കിൻ ബാങ്കാണ് കോട്ടയത്ത് സജ്ജമാക്കിയിട്ടുള്ളത്. അപകടങ്ങളിൽപ്പെട്ട് ഗുരുതരമായി പൊള്ളലേൽക്കുന്നവർക്കും മറ്റ് രോഗബാധിതർക്കും പുതുജീവൻ നൽകാൻ സ്കിൻ ബാങ്കുകളുടെ പ്രവർത്തനം വലിയ സഹായമാകും. പ്രത്യേക താപനിലയിലാണ് ശേഖരിക്കുന്ന ചർമം സംരക്ഷിക്കുന്നത്. മൂന്ന് ആഴ്ചത്തെ കെമിക്കൽ പ്രോസസിങ്ങിനു ശേഷം അത്യാവശ്യമുള്ള രോഗികൾക്ക് പ്ലാസ്‌റ്റിക് സർജറിയിലൂടെ ഇത് വച്ചുപിടിപ്പിക്കും.
അപകടത്തിലും പൊള്ളലേറ്റും ചർമം നഷ്‌ടപ്പെട്ടവർക്ക് ജീവൻ നിലനിർത്താൻ ഇത്തരം ചർമദാനം അത്യന്താപേക്ഷിതമാണ്. പരുക്കേറ്റ ഭാഗത്തു പുതിയ ചർമം ഒരു കവചമായി മാറുമെന്ന് മാത്രമല്ല, അണുബാധ തടയാനും, കഠിനമായ വേദന കുറയ്ക്കാനും, ശരീരത്തിൽ നിന്നുള്ള ധാതുലവണ നഷ്‌ടം തടയാനും ഇത് സഹായിക്കും. കേരളത്തിന്റെയും കോട്ടയത്തിന്റെയും അവയവദാന രംഗത്ത് വലിയൊരു നാഴികക്കല്ലാവുകയാണ് ഈ ചരിത്ര നേട്ടം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
