നിധിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ എം കെ റാമിന് മുൻകൂർ ജാമ്യമില്ല

News Desk
1 Min Read

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയായ മുൻ വകുപ്പ് മേധാവി ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ തലശ്ശേരി അഡിഷണൽ സെഷൻസ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെ പ്രതിയുടെ അറസ്റ്റിനുള്ള തടസ്സങ്ങൾ നീങ്ങി.

കഴിഞ്ഞ ഏപ്രിൽ 10-നാണ് നിധിൻ രാജിനെ കോളേജ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായ ഡോ. എം കെ റാം തനിക്കെതിരെ കടുത്ത മാനസിക പീഡനം നടത്തുന്നതായി നിധിൻ മരണത്തിന് മുൻപ് കുടുംബത്തെ അറിയിച്ചിരുന്നു. ഡോ എം കെ റാം, ഡോ സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ പ്രതികൾ.

നിധിൻ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹവിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. ഡോ എം കെ റാം വിദ്യാർത്ഥികളെ നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പൊലീസിന് നൽകിയ മൊഴിയിൽ വിദ്യാർത്ഥികൾ ചൂണ്ടിക്കാണിച്ചിരുന്നു.

സംഭവം വിവാദമായതോടെ കോളേജിൽ വൻ വിദ്യാർത്ഥി പ്രതിഷേധം അലയടിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് പ്രതികളായ ഡോ എം കെ റാമിനെയും ഡോ സംഗീത നമ്പ്യാരെയും കോളേജ് മാനേജ്‌മെന്റ് നേരത്തെ പുറത്താക്കിയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article