എല്ലാ മേഖലകളിലെയും യുദ്ധം സ്ഥിരമായി അവസാനിപ്പിക്കും; യുഎസ് – ഇറാൻ ധാരണാപത്രത്തിലെ 14 ഇന നിർദേശങ്ങൾ പുറത്ത്

News Desk
1 Min Read

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 14 ഇന ധാരണാപത്രത്തിന്റെ (എം ഒ യു) പൂർണ്ണരൂപം തങ്ങൾക്ക് ലഭിച്ചതായി യു എസിലെ പ്രമുഖ മാധ്യമമായ സി എൻ എൻ റിപ്പോർട്ട് ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ധാരണാപത്രം. ലബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും യുദ്ധം ഉടനടി സ്ഥിരമായി അവസാനിപ്പിക്കാൻ ധാരണാപത്രത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

പരസ്പര സമ്മതത്തോടെ നീട്ടാൻ കഴിയുന്ന തരത്തിൽ പരമാവധി 60 ദിവസത്തിനകം അന്തിമ കരാറിലെത്താൻ യു എസും ഇറാനും തമ്മിൽ സമ്മതിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം പരമാവധി 30 ദിവസത്തിനുള്ളിൽ പൂർണ്ണ ശേഷിയിൽ പുനഃസ്ഥാപിക്കാൻ ഇരുപക്ഷവും ധാരണയിലെത്തി. കപ്പലുകളുടെ ഗതാഗതം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ യുദ്ധത്തിന് മുമ്പുള്ള ഗതാഗത അളവിന് ആനുപാതികമായിരിക്കുമെന്നും ധാരണാപത്രത്തിൽ വ്യക്തമാക്കുന്നു.

ഇറാന്റെ പുനരധിവാസത്തിനും സാമ്പത്തിക വികസനത്തിനുമായി പ്രാദേശിക പങ്കാളികളുമായി ചേർന്ന് കുറഞ്ഞത് 300 ബില്യൺ ഡോളറിന്റെ ധനസഹായം ഉറപ്പാക്കുന്ന സമഗ്രമായ പദ്ധതി തയ്യാറാക്കാൻ അമേരിക്ക സമ്മതിച്ചിട്ടുണ്ട്. കൂടാതെ ഇറാന്റെ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ, അവയുടെ ഉപോൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കും അതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കുമുള്ള നിയന്ത്രണങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഇളവുകൾ അനുവദിക്കും.

തങ്ങൾ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ ധാരണാപത്രത്തിൽ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെന്നും സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. സമ്പുഷ്ടീകരിച്ച ആണവ സാമഗ്രികളുടെ ഭാവി, ഇറാന്റെ ആണവ ആവശ്യങ്ങൾ ഉൾപ്പെടെ പരസ്പരം സമ്മതിച്ച മറ്റ് ആണവ അനുബന്ധ വിഷയങ്ങൾ എന്നിവ അന്തിമ കരാറിൽ വേണ്ടവിധം പരിഗണിക്കുമെന്നും യു എസും ഇറാനും സമ്മതിച്ചതായും സി എൻ എൻ പറയുന്നു.

ഇറാൻ്റെ മരവിപ്പിച്ചതോ നിയന്ത്രിക്കപ്പെട്ടതോ ആയ ഫണ്ടുകളും ആസ്തികളും വിട്ടുനൽകാൻ യു എസ് സമ്മതിച്ചതായും ധാരണാപത്രത്തിലുണ്ട്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിന്റെ (യു എൻ സെക്യൂരിറ്റി കൗൺസിൽ) ബൈൻഡിംഗ് റെസല്യൂഷൻ വഴിയായിരിക്കും അന്തിമ കരാറിന് അംഗീകാരം നൽകുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article